കണ്ണൂര്‍: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയെന്ന വ്യാജ ആരോപണമുന്നയിച്ച് പ്രതിപക്ഷ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിപക്ഷ ജീവനക്കാരോടുളള ഭരണപക്ഷ അനുകൂലികളായ നേതാക്കളുടേയും സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന സിന്‍ഡിക്കേറ്റിന്റെ പകപോക്കലും പ്രതികാരവുമാണ് കാരണം കാണിക്കല്‍ നോട്ടീസിന് പിന്നിലുളളതെന്ന് ആരോപണം.
സര്‍വ്വകലാശാലയ്ക്കെതിരെ പത്രങ്ങള്‍ക്ക് വാര്‍ത്താക്കുറിപ്പ് നല്‍കിയെന്ന പേരിലാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓര്ഗനൈസേഷന് പ്രസിഡണ്ട് ജയന് ചാലില്‍, ജനറല്‍ സെക്രട്ടറി കെ.പി.പ്രേമന് എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാന പ്രകാരമാണ് നടപടി.
സര്‍വ്വകലാശാല ആസ്ഥാനത്തെ സ്റ്റേറ്റ് ബാങ്ക് ശാഖ പൂട്ടിയതുമൂലം സര്‍വ്വകലാശാല ആസ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി യൂനിയന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിനാണ് സിന്‍ഡിക്കേറ്റ് കാരണം കാണിക്കല്‍ നോട്ടീസയച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. വിമര്‍ശനങ്ങളെ ജനാധിപത്യ രീതിയില്‍ കാണുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യേണ്ട അധികൃതര്‍ പ്രതികാര നടപടിയുമായി മുന്നോട്ടു പോവുകയാണ്. സര്‍വ്വകലാശാല ചരിത്രത്തിലാദ്യമായാണ് സര്‍വ്വീസ് സംഘടനയുടെ പത്രക്കുറിപ്പിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണെന്ന് സ്റ്റാഫ് ഓര്ഗനൈസേഷന് പത്രക്കുറിപ്പില്‍ പറഞ്ഞു. വിദ്യാര്‍ത്ഥിപക്ഷ നിലപാട് സ്വീകരിച്ചതിന് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനുളള സിന്‍ഡിക്കേറ്റ് നീക്കത്തില്‍ പ്രതിഷേധിച്ച് സര്‍വ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധ യോഗം നടത്തി. പ്രസിഡന്റ് ജയന്ചാലില്, ജനറല്‍ സെക്രട്ടറി കെ.വി.പ്രേമന്, ഷാജി കരിപ്പത്ത്, കെ.എം.സിറാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: