പുന്നാട്: പുന്നാട് മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് ശ്രമിക്കുന്നു. സിപിഎമ്മിന് ശക്തികുറഞ്ഞ ഈ പ്രദേശത്ത് പുറത്തുനിന്നും ക്രിമിനലുകളെ ഇറക്കി അക്രമം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം നീക്കം നടത്തുന്നത്.
സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ പ്രവര്‍ത്തനങ്ങളുള്ള പുന്നാട്, മീത്തലെ പുന്നാട് പ്രദേശങ്ങളില്‍ 2006ന് ശേഷം യാതൊരു വിധ സംഘര്‍ഷങ്ങളും ഉണ്ടായിട്ടില്ല. മുന്‍ കാലങ്ങളില്‍ എന്‍ഡിഎഫും സിപിഎമ്മും ചില സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചെങ്കിലും സംഘപ്രവര്‍ത്തകരുടെ സംയമനത്തിലൂടെ ഈ പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുകയാണുണ്ടായത്.
ആര്‍എസ്എസ് സ്വാധീന മേഖലകള്‍ സംഘര്ഷമേഖലയാക്കാനുള്ള ശ്രമത്തോടൊപ്പം ഈ പ്രദേശങ്ങള്‍ സംഘര്ഷപ്രദേശങ്ങളാണെന്ന് വ്യാജ പ്രചാരണം നടത്താനുമാണ് സിപിഎം ശ്രമിക്കുന്നത്. ഇരിട്ടി നഗരസഭയില്‍പ്പെട്ട ഈ മേഖലയിലെ രണ്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ആധ്യാത്മിക-വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന മേഖലയാണിത്. എന്നാല്‍ ഈ മേഖലയില്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത് കണ്ട് വിറളിപൂണ്ട സിപിഎം നേതൃത്വം മറ്റു പ്രദേശങ്ങളില്‍ നിന്നും ക്രിമനിലുകളെ ഇറക്കിയാണ് കഴിഞ്ഞദിവസം അക്രമം നടത്തിയത്.
പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ച കൊടികള്‍ ഇരുട്ടിന്റെ മറവില്‍ ചില സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചിരുന്നു. ഈ മേഖലയില്‍ മനഃപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ചില കുബുദ്ധികള്‍ ചെയ്ത പ്രവര്‍ത്തിയാണ് ഇതെന്ന് സംശയമുണ്ട്. ഇതിന്റെ മറവില്‍ മട്ടന്നൂര്‍ മുതല്‍ ഇരിട്ടിവരെയുള്ള പ്രദേശങ്ങളിലെ കൊടും ക്രിമിനലുകളെ ആയുധങ്ങളും ബോംബുകളുമായി ഇവിടെയിറക്കി പ്രതിഷേധ പ്രകടനം നടത്തിക്കുകയായിരുന്നു.
ഇതില്‍ നാലോ അഞ്ചോപേര് മാത്രമേ ഈ പ്രദേശത്തുകാര്‍ ഉണ്ടായിരുന്നുള്ളൂ. പുന്നാട് മുതല്‍ മീത്തലെ പുന്നാട് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം കൊലവിളി മുദ്രാവാക്യവും തെറിയും വിളിച്ച് നടത്തിയ പ്രകടനം ഏറെ പ്രകോപനപരമായിരുന്നു. പുന്നാട് മുതല്‍ മീത്തലെ പുന്നാട് വരെ റോഡരികില്‍ കണ്ട സ്ത്രീകളെയടക്കം തെറിവിളിച്ചായിരുന്നു പ്രകടനം നടന്നത്.
തുടര്‍ന്ന് മീത്തലെ പുന്നാട് യുപി സ്കൂളിന് സമീപമുള്ള സ്വര്‍ഗ്ഗീയ അശ്വിനി കുമാര്‍ സ്മൃതിമന്ദിരത്തില്‍ കാരംസ് കളിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഇതിനുള്ളില്‍ കയറി അക്രമിക്കുകയും സ്മൃതിമന്ദിരത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അക്രമികള്‍ പിന്മാറിയത്.
എന്നാല്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ചു എന്ന വ്യാജപ്രചാരണം നടത്തി ഈ മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയും വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് സിപിഎം ചെയ്തത്. പോലീസാകട്ടെ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആയുധങ്ങളുമായി സിപിഎം സംഘം പ്രകടനം നടത്തിയിട്ടും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അതേസമയം പോലീസ് സംഘപ്രവര്‍ത്തകരെ പിടികൂടുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്തത്.
തങ്ങളുടെ സ്വാധീന പ്രദേശങ്ങളില്‍ നിന്നുപോലും പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതും സിപിഎമ്മിനെ വിളറിപിടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ ഉണ്ടായിട്ടുള്ള ഗ്രൂപ്പ് വഴക്കുകള്‍ക്ക് വിരാമമിടാനുമാണ് ഇത്തരം അക്രമങ്ങളെന്നും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: