എടത്വാ: റോഡ് കൈയ്യേറി അനധികൃത കെട്ടിട നിര്‍മാണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് തലവടിയില്‍ റീസര്‍വ്വേ തുടരുന്നു. അമ്പലപ്പുഴ – നീരേറ്റുപുറം റോഡില്‍ കൈയേറ്റം വ്യാപകമെന്ന് പരാതി.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ നീരേറ്റുപുറം ജങ്ഷന് സമീപം റോഡ് കൈയ്യേറി കെട്ടിടവും മതിലും നിര്‍മ്മിച്ചെന്ന് നാട്ടുകാരുടെ പരാതിയെ തുര്‍ന്ന് പിഡബ്ല്യുഡി ഇടപെട്ട് താലൂക്ക് സര്‍വ്വേ ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റീസര്‍വ്വേ നടപടി ആരംഭിച്ചിരുന്നു.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനം. തലവടിയില്‍ പരിശോധന തുടരുമ്പോഴും സമീപ സ്ഥലങ്ങളിലും കൈയേറ്റം വ്യാപകമാണ്. പൊതുവഴിയിലെ പെട്ടിക്കട മുതല്‍ സ്ഥിരം കച്ചവട സ്ഥാപനങ്ങള്‍ വരെ റോഡിലേക്ക് ഇറക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തില്‍ ശക്തമായ നടപടി സ്വീകരിച്ചെങ്കിലും കുട്ടനാട് മണ്ഡലത്തില്‍പെട്ട തകഴി-നീരേറ്റുപുറം റോഡില്‍ കൈയ്യേറ്റം ഒഴുപ്പിക്കാനുള്ള നടപടി അധികൃതര്‍ സ്വീകിരിച്ചിട്ടില്ല. ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് മുന്നോടിയായി റോഡ് നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയാക്കാന്‍ ദ്രുതഗതിയില്‍ പണി നടക്കുമ്പോഴും കയ്യേറ്റം ഒഴുപ്പിക്കാതെയാണ് ഓടകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നവീകരണത്തിലിരിക്കുന്ന റോഡിന് ഒന്‍പത് മീറ്റര്‍ വീതി വേണമെന്നിരിക്കെ കൈയ്യേറിയ സ്ഥലങ്ങളില്‍ റോഡിന്റെ വീതി ഏഴ് മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. എടത്വാ ടൗണില്‍ റോഡിന്റെ വീതികുറവുമൂലം യാത്രക്കാര്‍ കടുത്തദുരിതമാണ് അനുഭവിക്കുന്നത്.
അനധികൃത കൈയ്യേറ്റവും പാര്‍ക്കിങ്ങുമാണ് ടൗണില്‍ ഒട്ടുമിക്ക ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. എടത്വാ വലിയപാലത്തിന് കിഴക്കുവശം മുതല്‍ പോലീസ് സ്റ്റേഷന് സമീപം വരെയാണ് റോഡിന് വീതികുറവുള്ളത് ഈ ഭാഗങ്ങളില്‍ അനധികൃത നിര്‍മാണവും പാര്‍ക്കിങ്ങും നടക്കുന്നുണ്ട്.
വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനോ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാനോ പറ്റാത്ത അവസ്ഥയാണുള്ളത്. റോഡ് നവീകരണത്തിന് മുന്‍പ് കൈയ്യേറ്റവും പാര്‍ക്കിങ്ങും ഒഴുപ്പിക്കാന് വേണ്ട നടപടി സ്വീകിരിച്ചില്ലെങ്കില് ഗതാഗത കുരുക്ക് കടുക്കാന്‍ സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: