മുന്നോക്കത്തിലെ പിന്നാക്കം, പിന്നാക്കത്തിലെ മുന്നോക്കം എന്നൊക്കെയുള്ള ജാതീയടിസ്ഥാനത്തിലെ സംവരണത്തില്‍ ഔചിത്യക്കുറവുണ്ടെങ്കിലും ജാതീയ സംവരണം എന്ന യാഥാര്‍ഥ്യത്തെ ഉടനെയൊന്നും തുടച്ചുനീക്കാന്‍ സാധിക്കില്ല. അതിനാല്‍ പ്രയോഗികതയെ മുന്‍നിര്‍ത്തി മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന മന്ത്രിസഭായോഗ തീരുമാനം സ്വാഗതാര്‍ഹമാണ്.
സംവരണം എന്നത് ദാരിദ്ര്യ നിര്മാര്ജനമല്ലെന്ന് വാദിക്കുന്നവരെ കണ്ടു. ശരിയാണ് പക്ഷേ അതിന്റെ ആത്യന്തികമായ ലക്ഷ്യം ദാരിദ്ര്യ നിര്മാര്ജനത്തിനുംകൂടിയായിരുന്നു എന്നതാണ് വസ്തുത. പിന്നാക്ക ജാതിയില്‍പ്പെട്ടു എന്നതിന്റെ പേരില്‍ ഉയര്‍ന്ന ജോലികളില്‍നിന്ന് മാറ്റിനിര്ത്തപ്പെട്ടിരുന്നതിനുള്ള പരിഹാരത്തിനൊപ്പം അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യവും സാമുദായിക സംവരണത്തിന് ഉണ്ടായിരുന്നു.
ഇന്ന് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നോക്ക സമുദായത്തിലെ അംഗങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നതും സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രയോജനം വേണമെങ്കില്‍ ആദ്യം പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തി ദേവസ്വം ബോര്‍ഡുകളില്‍ എത്രയും പെട്ടെന്ന് സുതാര്യ നിയമനം നടത്തുകയാണ് വേണ്ടത്.
റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കും, നിയമനം പിഎസ്സിക്ക് വിട്ടുകൊടുക്കും എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായതല്ലാതെ വേറാരും ഇടയില്‍ കേറാന്‍ സാധ്യതയില്ലാത്ത ശാന്തി നിയമനങ്ങള്‍ മാത്രം നടത്തി തടിതപ്പുകയാണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ എത്രയും പെട്ടെന്ന് നടത്താനുള്ള ആര്‍ജവം ഈ സര്‍ക്കാര്‍ കാണിക്കണം. ഇതിന് ഇരട്ടച്ചങ്കൊന്നും വേണ്ട. അതിനുശേഷം സംവരണം സാമ്പത്തികമാവണോ ജാതീയമാവണോ എന്ന് തീരുമാനിക്കാം.
എന്തിനും ഏതിനും കമ്മീഷനെ വയ്ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എങ്ങനെ സംവരണം ഏര്‍പ്പെടുത്താം എന്നതിനെപ്പറ്റി പഠിക്കാന്‍ ഒരു കമ്മീഷനെവച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. ഭരണഘടനാ ഭേദഗതി വരുത്തിയിട്ടാണെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കേണ്ടതാണ്.
നവനീത്.എം
തൃശ്ശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: