ചങ്ങനാശ്ശേരി: അന്താരാഷ്ട്ര നിലവാരത്തില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ച പദ്ധതി കടലാസില്‍ ഒതുങ്ങി. ചങ്ങനാശ്ശേരി ഏറെ പ്രതീക്ഷയോട് കാത്തിരുന്ന സ്റ്റേഡിയത്തിന് അനുവദിച്ച തുകയും നഷ്ടമായി. നഗരസഭയുടെ ബൈപ്പാസ് റോഡില്‍ പത്തൊന്‍പതാം വാര്‍ഡില്‍ ആധുനിക സൗകര്യങ്ങളോട് ആറര കോടി രൂപ ചെലവഴിച്ച് സ്റ്റേഡിയം കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. സ്റ്റേഡിയം വരുന്നസ്ഥലം മണ്ണിട്ട്നികത്തുന്നത് തടഞ്ഞുകൊണ്ട് ചിലര്‍ രംഗത്തുവന്നതാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന് തടസ്സമായത്. കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ലഭിക്കുന്ന മണ്ണിട്ട് സ്റ്റേഡിയത്തിന് കണ്ടെത്തിയ സ്ഥലം നികത്താനായി നടത്തിയ ശ്രമം സ്ഥാപിത താല്പര്യക്കാരായ ചിലര്‍ പാര്‍ട്ടി കൊടിനാട്ടിയാണ് തടഞ്ഞത്. ഇതോടെ സ്റ്റേഡിയം പദ്ധതി അവതാളത്തിലായി. വികസന വിരോധികളായ ചില പ്രാദേശിക രാഷട്രീയക്കാരുടെ നീക്കങ്ങള്‍ ചങ്ങനാശ്ശേരിക്ക് ലഭ്യമാകുമായിരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കിയത്. നഗരത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് കുട്ടികളും മുതിര്‍ന്നവരും ഫുട്ബോള്‍ ക്രിക്കറ്റ് വോളിബോള്‍ കളികള്‍ പരിശീലിക്കുന്നത്. തീര്‍ത്തും സൗകര്യങ്ങളില്ലാത്ത ചെറിയ സ്റ്റേഡിയമാണിത്. പുതിയ സ്റ്റേഡിയം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷത്തില്‍ കായിക പ്രേമികള്‍ രോഷാകുലരാണ്. സ്റ്റേഡിയം ഇല്ലാതാക്കാല്‍ ചില ജനപ്രതിനിധികളുടെ രാഷ്ട്രീയനീക്കങ്ങളും ഇതിന് പിന്നിലുള്ളതായി ആരോപണമുണ്ട്. നഗരസഭയുടെ വസ്തുവില്‍ നിന്നെടുത്ത മണ്ണ് സ്റ്റേഡിയഭൂമിയില് ഇറക്കാതെ മറിച്ചുവിറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സര്‍വ്വകക്ഷി യോഗം വിളിച്ചുകൂട്ടി എല്ലാവരും അംഗീകരിച്ച ശേഷം സ്റ്റേഡിയ നിര്‍മ്മാണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യം മാത്രമാണുളളതെന്ന് കായിക പ്രേമികള്‍ പറയുന്നത്. 400ലോഡ് വരുന്ന മണ്ണാണ് ഇവിടെ നികത്തുന്നതിനായി കണക്കാക്കിയിരുന്നത്. നഗരസഭയ്ക്ക് ചെലവ് ഒന്നുമില്ലാതെ സ്ഥലംനികത്തുന്നതിന് സൗകര്യങ്ങള്‍ ലഭ്യമായിട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ പോയതില്‍ പ്രതിഷേധം ശക്തമാണ്. ലക്ഷങ്ങള്‍ വിലവരുന്ന മണ്ണും കട്ടിംഗ് വേസ്റ്റും നഷ്ടപ്പെട്ടു. വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്നകുമാരി എംഎല്‍എയുടെയും നഗരസഭ ചെയര്‍മാന്റെയും അടുത്ത് നിരവധി തവണ പ്രശ്നപരിഹാരത്തിനു സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സ്റ്റേഡിയം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികള്‍ ജനപ്രതിനിധികളില്‍ നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: