അടിമാലി: രാജാക്കാട് – കുഞ്ചിത്തണ്ണി റൂട്ടില്‍ വിനോദസഞ്ചാരികളുടേതടക്കം വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. കുത്തിറക്കവും കൊടും വളവും നിറഞ്ഞ തേക്കിന്‍കാനം വളവിന് സമീപം റോഡിന് വശത്തായി മുറിച്ചിട്ടിരിക്കുന്ന വന്‍ മരം എടുത്തുമാറ്റാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. പൂപ്പാറ-ബോഡിമെട്ട് റൂട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതോടെ തേക്കടി, കുമളി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നതിനായി സഞ്ചാരികള്‍ കുഞ്ചിത്തണ്ണി- രാജാക്കാട് വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
വാഹനങ്ങളുടെ കടന്നുവരവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെ വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ അപകടങ്ങളും നിത്യസംഭവമാണ്. കഴിഞ്ഞ ദിവസവും മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. അപകടങ്ങള്‍ക്ക് കാരണമാകുന്ന തരത്തില്‍ വെട്ടിയിട്ടിരിക്കുന്ന തടി എടുത്ത് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വെട്ടിയിട്ടിരിക്കുന്ന മരം എടുത്തുകൊണ്ട് പോകുന്നതിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് വനപാലകര്‍ ഈ തടി ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: