ആലപ്പുഴ: മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി തുക സ്വീകരിക്കല്‍ വൈകുന്നു. പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് തൊഴിലാളികള്‍. ആഗസ്റ്റ് മാസത്തില്‍ സ്വീകരിക്കേണ്ട തുകയാണ് നവംബര്‍ മാസം അവസാനമായിട്ടും സ്വീകരിക്കാന്‍ തയാറാകാതെ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നത്.
തുക സ്വീകരിക്കല്‍ വൈകുന്നതോടെ കൂടുതല്‍ തുക ഒരുമിച്ച് അടയ്ക്കേണ്ട സാഹചര്യം വരുന്നതാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. ആഗസ്റ്റ് മാസത്തില്‍ ആരംഭിച്ച് എട്ടു ഗഡുക്കളായി സ്വീകരിക്കുന്ന തുക പഞ്ഞമാസമായ ജൂണ്‍ മുതല്‍ മൂന്നു ഗഡുക്കളായി തിരിച്ചു നല്‍കുന്നതാണ് സമാശ്വാസ പദ്ധതി. മാസം 250 രൂപ പ്രകാരം ആറു മാസമായി 1,500 രൂപ അടയ്ക്കുമ്പോള്‍ സംസ്ഥാന, കേന്ദ്ര വിഹിതങ്ങള്‍ ചേര്‍ത്ത് അടച്ച തുകയുടെ മുന്നിരട്ടി തിരികെ നല്‍കുകയാണ് പതിവ്.
എന്നാല്‍ തുക കൃത്യമായി സ്വീകരിക്കാതെ മാസം തെറ്റി സ്വീകരിച്ചാല്‍ രണ്ടു മാസത്തേയോ മൂന്നു മാസത്തേയോ തുക ഇവര്‍ക്ക് ഒരുമിച്ച് അടയ്ക്കേണ്ടതായി വരും. ഇത് ഒരുമിച്ച് അടയ്ക്കാതിരുന്നാല്‍ ഇവര്‍ ആദ്യം അടയ്ക്കേണ്ട തുകയുടെ ഇരട്ടി നഷ്ടമാകുന്നതിനാല്‍ സമാശ്വാസ പദ്ധതി കൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ വരുമെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.
ക്ഷേമനിധി ബോര്‍ഡിന്റെ തണല്‍ പദ്ധതിയും സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: