കൊച്ചി: ‘കേരളത്തില്‍ ആദ്യമെത്തിയാല്‍ നിങ്ങളെയായിരിക്കും ഞാന്‍ കാണുക.’ അന്ന് പറഞ്ഞ വാക്കുകള്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പാലിച്ചപ്പോള്‍, ഭിന്നശേഷിക്കാരായ കുരുന്നുകള്‍ സന്തോഷത്തില്‍ മതിമറന്നു. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ഭിന്നശേഷിക്കാരായ 40 കുട്ടികള്‍ക്കും സ്പെഷ്യല്‍ അദ്ധ്യാപകര്‍ക്കുമൊപ്പം ഉപരാഷ്ട്രപതി സമയം ചെലവിട്ടത്. ഭിന്നശേഷിക്കാരായ കുട്ടികളെക്കൊണ്ട് പാട്ട് പാടിച്ചും ഇംഗ്ലീഷില്‍ പ്രസംഗിപ്പിച്ചും ഉപരാഷ്ട്രപതി അവരുടെ കഴിവുകള്‍ നേരില്‍ മനസിലാക്കി.
സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റ് (സിഇഎഫ്ഇഇ) നേതൃത്വത്തിലാണ് കുട്ടികള്‍ ഉപരാഷ്ട്രപതിയെ കണ്ടത്. നവംബര്‍ 14ന് ഭിന്നശേഷിയുള്ള കുട്ടികളുടെ ശിശുദിനത്തില്‍ പങ്കെടുക്കാന്‍ വെങ്കയ്യ നായിഡുവിന് കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ വന്നാല്‍ ആദ്യം ഭിന്നശേഷിക്കാരായ കുട്ടികളെ കാണുമെന്ന് ഉപരാഷ്ട്രപതി അറിയിച്ചത്. കേരളത്തില്‍ വിമാനം ഇറങ്ങി ആദ്യം തന്നെ അദ്ദേഹം കുട്ടികള്‍ക്കൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തി. അവര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.
കുട്ടികള്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും എല്ലാവരും ഭിന്നശേഷിയുള്ളവരോടൊപ്പം ഉണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഉപരാഷ്ട്രപതിക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കണമെന്ന് ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തൊടണമെന്നായി മിനിമോള്‍. അവളുടെ ആഗ്രഹം ഉപരാഷ്ടപതി സാധിച്ചു. പിന്നീട് മിനിമോളുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. പിന്നെ മിനിമോള്‍ പാട്ടും പാടി.
കൂട്ടത്തില്‍ ശരത്തും ഒരു ഗാനം ആലപിച്ചു. ആരെങ്കിലും ഒരു പ്രസംഗം പറയുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ റിനു വിളങ്ങാടന്‍ അദ്ദേഹത്തിന്റെ അരികില്‍ വന്നു പ്രസംഗിച്ചു. ഇംഗ്ലീഷില്‍ പ്രസംഗിക്കാമോ എന്ന് ചോദിച്ചപ്പോഴും കുട്ടികള്‍ മടികൂടാതെ എത്തി തീപ്പൊരി പ്രസംഗം കാഴ്ചവെച്ചു. കേരളത്തിലെ ഭിന്നശേഷിക്കാരുടെ എണ്ണം ഉപരാഷ്ട്രപതി ചോദിച്ചറിഞ്ഞു.
സിഇഎഫ്ഇഇ ചെയര്മാന് ഡോ. പി.എ. മേരിഅനിതയോടൊപ്പമാണ് കുട്ടികള്‍ ഉപരാഷ്ട്രപതിയെ കണ്ടത്. വീല്‍ച്ചെയറിലിരുന്ന് അസീസ് അദ്ദേഹത്തെ ബൊക്കെ നല്കി സ്വീകരിച്ചു. കേരള ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കെ.ടി. ജലീല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: