തൃശൂര്‍: കേരളത്തിലെ പട്ടികവിഭാഗങ്ങളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് അഡ്വ. എല്‍. മുരുകന് പരാതി നല്കി.
10 വര്‍ഷത്തിനിടയില്‍ 100ലധികം പട്ടികജാതി, വര്‍ഗ്ഗക്കാര്‍ ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ മരണമടഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 19 ദുരൂഹ മരണങ്ങള് നടന്നു.
പട്ടികജാതി വിഭാഗങ്ങളുടെ ദുരൂഹമരണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായും ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവം കാണിക്കുന്നില്ലെന്നമുള്ള സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ജഡ്ജി പി.എന്‍. വിജയകുമാറിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്.
കേരളത്തില്‍ പട്ടികജാതിക്കാര്‍ക്കും, ആദിവാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും അതിക്രമങ്ങള്‍ തടയുന്നതില്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടതായും പരാതിയില്‍ പറയുന്നു. പട്ടികജാതി, വര്‍ഗ്ഗ അതിക്രമ നിരോധനനിയമം കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ചവരുത്തി. ഈ സാഹചര്യത്തില്‍ കേന്ദ്ര പട്ടികജാതി കമ്മീഷന് ഇടപെട്ട് അന്വേഷണം നടത്തണമെന്ന് ഷാജുമോന്‍ വട്ടേക്കാട് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: