കൊച്ചി: കര്‍ഷകര്‍ക്ക് ലാഭകരമായ വരുമാനം കിട്ടുന്ന തരത്തില്‍ മത്സ്യകൃഷിമേഖലയില്‍ മാറ്റം വരുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നിലവില്‍ മത്സ്യമേഖലയില്‍ നിന്ന് കര്‍ഷകര്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടമില്ല. വിള ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് സൗകര്യം, ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കല്‍, ശീതീകരണ ശൃംഖലകള്‍, മികച്ച വിപണിസാധ്യത, മികച്ച സ്റ്റോറേജ് സൗകര്യം, മൂല്യവര്‍ധന തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇത് സാധ്യമാക്കണം, ഉപരാഷ്ട്രപതി നിര്‍ദേശിച്ചു.
ലോക ഫിഷറീസ് ദിനത്തില്‍ പതിനൊന്നാമത് ഇന്ത്യന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഫോറം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എട്ടോളം ഗവേഷണ സ്ഥാപനങ്ങളും എന്‍ജിഒകളും ഏജന്‍സികളും മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മത്സ്യകര്‍ഷകരെ സഹായിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ വേണമെന്നും വെങ്കയ്യ ആവശ്യപ്പെട്ടു. പഠനങ്ങളില്‍ നിന്നും ഗവേഷണങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും പ്രാഥമിക ഉത്പാദകര്‍ക്കും ലഭ്യമാക്കണം.
ആധുനിക സാങ്കേതികവിദ്യകളിലൂടെയും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെയും മത്സ്യലഭ്യത ഉറപ്പാക്കണം. മത്സ്യഉത്പന്നങ്ങള്ക്ക് പ്രാധാന്യം നല്‍കണം. കയറ്റുമതി മേഖലയിലെ നഷ്ടം നികത്താനും ഇത് സഹായിക്കും. കടലിലെ മത്സ്യബന്ധനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവഗണിക്കപ്പെട്ടു കിടക്കുന്ന മത്സ്യ സ്രോതസുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വ മത്സ്യബന്ധനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ (സി സി ആര് എഫ്) പാലിക്കുമ്പോള്‍ത്തന്നെ വ്യവസ്ഥാപിതവും സുതാര്യവുമായ, മത്സ്യബന്ധന അന്തരീക്ഷം ഉറപ്പാക്കണം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ശുദ്ധജല മത്സ്യകൃഷി ആറു മുതല്‍ ഏഴ് ശതമാനം വരെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ ടി ജലീല്‍, പ്രൊഫ. കെ.വി. തോമസ് എം.പി, എ എഫ്എസ്ഐബി ചെയര്മാന് ഡോ. ജെ.കെ ജെന, കേന്ദ്ര കൃഷി ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. ടി. മഹാപത്ര, സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: