കൊച്ചി: ‘കേരളം മനോഹരമാണ്. ഇവിടുത്തെ ആളുകളും. പ്രോട്ടോക്കോള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ കൊച്ചിയില്‍ കുറച്ചുനാള്‍ തങ്ങി ഇവിടെ മുഴുവന്‍ കണ്ടിട്ടേ പോകുമായിരുന്നുള്ളൂ. എന്തുചെയ്യാം, ഉപരാഷ്ട്രപതിയായിപ്പോയില്ലേ.’ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ തമാശ കേട്ടപ്പോള്‍ സദസ്സ് ആര്‍ത്തുചിരിച്ചു. പിന്നെ കൈയ്യടിച്ചു. ഇന്ത്യന്‍ ഫിഷറീസ് ആന്റ് അക്വാ കള്‍ച്ചര്‍ ഫോറം ലേ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതി തമാശയുടെ കെട്ടഴിച്ചത്.
എത്രവലിയ ആളായാലും നമ്മള് ജന്മഭൂമിയെ മറന്നുകൂടാ. ജന്മഭൂമി പത്രത്തിന്റെ കാര്യമല്ല പറഞ്ഞത്. നമ്മള് ജനിച്ച ഈ രാജ്യത്തെക്കുറിച്ചാണ്. അതുപോലെ തന്നെ മാതൃഭൂമിയെയും. ഇതും പത്രത്തിന്റെ കാര്യമല്ല. നമ്മുടെ ജന്മഭൂമിയെയും മാതൃഭാഷയെയും ഒരിക്കലും മറക്കരുത്. അതുപോലെ അമ്മയെയും. മന്ത്രി മേഴ്സിക്കുട്ടിയമ്മയെ നോക്കി, മേഴ്സിക്കുട്ടിയമ്മയുടെ കാര്യമല്ല, നാം ജനിച്ച നാടിനെ ഉദ്ദേശിച്ചാണ് ഇത് ചൂണ്ടിക്കാട്ടിയതെന്ന് ഉപരാഷ്ട്രപതി പറഞ്ഞതോടെ സദസ്സില്‍ നിന്ന് കൈയ്യടി ഉയര്‍ന്നു.
നമ്മുടെ ലക്ഷ്യങ്ങളിലെല്ലാം ഈ നാടിന്റെ മഹത്തായ പാരമ്പര്യവും പ്രതിഫലിക്കണം. മീന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. പക്ഷേ, ഇവര്‍ എനിക്ക് സമ്മാനിച്ചത് ഒരു വലയാണ്. ചീനവലയുടെ മാതൃക നല്കിയ സംഘാടകരെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെന്നത് ശരിയാണ്. പക്ഷേ, പൊതുജീവിതത്തില്‍ നിന്ന് വിരമിച്ചിട്ടില്ല. അതിനാല്‍, പ്രോട്ടോക്കോളിന്റെ പേരില്‍ ആളുകളോട് മിണ്ടാതിരിക്കാനോ അടുത്തിടപഴകാതിരിക്കനോ പറ്റില്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ഉദ്ഘാടനവേദിയിലേക്ക് കയറും മുമ്പേ സദസ്സിലെത്തി ഓരോരുത്തരെയും വണങ്ങി സംസാരിക്കാനും വെങ്കയ്യ നായിഡു മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: