കൊട്ടാരക്കര: മൈലം-കൊട്ടാരക്കര-അടൂര്‍ എംസി റോഡില്‍ മൈലം ജങ്ഷന് സമീപം കെഎസ്ടിപിയുടെ പേരില്‍ അനധികൃതഭൂമി നികത്തലും കയ്യേറ്റവും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. ഭീമമായ അളവില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവിടെ നികത്തല്‍ നടന്നുവരികയായിരുന്നു. കെഎസ്ടിപി വര്‍ക്കിനാവശ്യമായ മണ്ണ് എന്ന രീതിയില്‍ റോഡിന്റെ ഇരുവശത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചതിനാലും ലോറിയില്‍ കെഎസ്ടിപിയുടെ വര്‍ക്ക് എന്ന് പോസ്റ്റര്‍ ഒട്ടിച്ചതിനാലും സാധാരണ ജനങ്ങള്‍ക്ക് കയ്യേറ്റം മനസിലാകാതെപോയി. നിലവില്‍ 15 അടി താഴ്ചയില്‍ കിടന്ന പ്രദേശം പത്ത് സെന്റോളം നികത്തിക്കഴിഞ്ഞു. സംശയം തോന്നിയ പ്രദേശവാസികള്‍ പോലീസിലും വില്ലേജിലും അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ നിയമനടപടി സ്വീകരിക്കാതെ കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധീഷും ജില്ലാസമിതി അംഗം അഖില്‍ കോട്ടാത്തലയും കെഎസ്ടിപിയിലും പോയി കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയപ്പോള്‍ നടക്കുന്നത് പച്ചയായ നിയമലംഘനം ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ലോറി തടഞ്ഞിടുകയും കൊടിനാട്ടുകയും ചെയ്തു. തുടര്‍ന്ന് വാഹനം പോലീസ് പിടിച്ചെടുത്തു.
യുവമോര്‍ച്ച മണ്ഡലം വൈസ്പ്രസിഡന്റ് രതീഷ് അന്തമണ്‍, ബിജെപി അംഗം ഗോപാലകൃഷ്ണന് എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. യാതൊരു കാരണവശാലും കയ്യേറ്റം വച്ചുപൊറുപ്പിക്കില്ല എന്ന് യുവമോര്‍ച്ച മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: