നെടുമങ്ങാട്: വെള്ളനാട് മിനി സിവില്‍സ്റ്റേഷന്റെ നിര്‍മാണം അധികൃതരുടെ അനാസ്ഥമൂലം മന്ദഗതിയിലായി. പണിതുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സിവില്‍സ്റ്റേഷന്റെ നിര്മാണംപ്രാരംഭദിശയില് തന്നെയാണ്. മൂന്നുനില മന്ദിരത്തില്‍ രണ്ടെണ്ണത്തിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായെങ്കിലും മൂന്നാംനിലയുടെ തൂണുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. മന്ദിര നിര്‍മാണത്തിനായി ആകെ എത്തുന്നത് നാലോഅഞ്ചോ തൊഴിലാളികള്‍ മാത്രമാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം.
രണ്ടരക്കോടിയിലധികം രൂപ ചെലവാക്കി നിര്‍മിക്കുന്ന സിവില്‍സ്റ്റേഷന്റെ നിര്‍മാണത്തിന് ആദ്യഘട്ടത്തില്‍ തന്നെ തടസ്സങ്ങള്‍ നേരിട്ടിരുന്നു. സ്ഥലത്തെ ചൊല്ലിയായിരുന്നു ആദ്യതര്‍ക്കം. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തോഫീസ് വളപ്പിലാണ് സിവില്സ്റ്റേഷന് കെട്ടിടംനിര്‍മിക്കാന്‍ ആദ്യം പരിഗണിച്ചത്. ഇത് നടക്കാതെ പോയി. പിന്നീട് വില്ലേജോഫീസിന് സ്വന്തമായി ഉണ്ടായിരുന്ന റവന്യൂഭൂമിയില്‍ നിന്ന് 30 സെന്റ് മന്ദിരത്തിനായി നല്കി. സ്ഥലപ്രശ്നം പരിഹരിച്ചപ്പോള്‍ കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാതെയായി. അങ്ങനെയും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഒടുവില്‍ തുടങ്ങിയ പണിയാണ് ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നത്.
വെള്ളനാട് വില്ലേജോഫീസിനോട് ചേര്‍ന്നുള്ള ഭൂമിയിലാണ് ഇപ്പോള്‍ സിവില്‍സ്റ്റേഷന്റെ നിര്‍മാണം നടക്കുന്നത്. ഏറെ അസൗകര്യങ്ങളുള്ള സ്ഥലമാണ് ഇവിടം. സിവില്സ്റ്റേഷന് വരുന്നതോടെ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സങ്കീര്‍ണമാകും. കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളനാട് സബ്ട്രഷറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടേക്ക് മാറ്റാന്‍ സാധിക്കും.
നേരത്തെ ഒരുകോടി 95 ലക്ഷം രൂപയാണ് ആദ്യം അടങ്കല്‍ തുകയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്ന് 2,60,44,539 രൂപയായി വര്‍ധിപ്പിച്ചു. ആര്യനാട് പിഡബ്ല്യുഡി കെട്ടിടവിഭാഗത്തിനാണ് വെള്ളനാട് മിനി സിവില്സ്റ്റേഷന് നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കണമെന്ന താത്പര്യം അധികൃതര്‍ക്ക് ഇല്ലാതെപോയതാണ് നിര്‍മാണം ഇഴയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: