തിരുവനന്തപുരം: നഗരസഭാ പരിധിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രാത്രിയായാല്‍ കൂരുരിട്ടാണ്. തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി. ഇരുട്ടിന്റെ മറവില്‍ എങ്ങും സാമൂഹ്യ വിരുദ്ധരുടെയും അക്രമികളുടെയും വിളയാട്ടം. പരാതി കേട്ട് മടുത്ത കൗണ്‍സിലര്‍മാര്‍ ഇതിന് അറുതി വരുത്താനാണ് ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചെങ്കിലും ഹൈമാസ്റ്റ്ലൈറ്റ് സ്ഥാപിക്കുന്നതിനായി എംഎല്‍എമാരെയും എംപിമാരെയും സമീപിച്ചത്. രാഷ്ട്രീയകക്ഷി ഭേദമെന്യേ ലൈറ്റുകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ കൂരിരുട്ടത്ത് കിടന്നാലും തങ്ങളുടെ അജണ്ട നടപ്പാക്കും എന്നാണ് സിപിഎമ്മിന്റെയും തിരുവനന്തപുരം നഗരപിതാവിന്റെയും നിലപാട്.
ഭാരിച്ച ചെലവ് വാദം തെറ്റ്
ഹൈമാസ്റ്റ് ലൈറ്റ് സംരക്ഷിക്കുന്നതിന് ഭാരിച്ച ചെലവ് വരുമെന്നാണ് നഗരസഭയുടെവാദം തെറ്റാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലൈറ്റ് സ്ഥാപിച്ച് കഴിഞ്ഞാല്‍ ജംഗ്ഷനു ചുറ്റുമുള്ള പതിനഞ്ചോളം തെരുവുവിളക്കുകള്‍ ഒഴിവാക്കാമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. അങ്ങനെ ചെലവ് കുറയ്ക്കാം. ഇതൊന്നും ചെവിക്കൊള്ളാന്‍ മേയര്‍ തയ്യാറല്ല. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷം ലൈറ്റിന്റെ അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നത് കരാര്‍ ഏറ്റെടുത്ത കമ്പനിയാണ്. അതിനാല്‍ അധിക സാമ്പത്തികബാധ്യത ഉണ്ടാകില്ല. എല്‍ഇഡി ബള്‍ബുകളായതിനാല്‍ വൈദ്യുതിചെലവ് കുറയും. എന്നാല്‍ കെഎസ്ഇബി സ്ഥാപിക്കുന്ന തെരുവുവിളക്കുകളിലെ ട്യൂബ്ലൈറ്റുകളും ബള്‍ബുകളും മാസങ്ങള്‍ക്കുള്ളില്‍ ഫ്യൂസാകുന്നു. വീണ്ടും സ്ഥാപിക്കണമെങ്കില്‍ നഗരസഭ പണം നല്‍കണം. മേയര്‍ക്കും കൂട്ടര്‍ക്കും ഇതിലാണ് താത്പര്യം. തെരുവുവിളക്കിന്റെ പേരില്‍ വീണ്ടും ടെണ്ടര്‍ വിളിക്കാം. കരാര്‍ പ്രകാരമുള്ള കമ്മീഷന് പാര്‍ട്ടി ഫണ്ടിലേക്ക് എത്തിച്ചേരുകയും ചെയ്യും.
കണക്കില്ലാതെ
തെരുവുവിളക്കുകള്‍
നിലവില്‍ എത്ര തെരുവുവിളക്കുകള്‍ ഉണ്ടെന്നു പോലും നഗരസഭയുടെ കൈവശം കണക്കില്ല. കെഎസ്ഇബി പറയുന്ന മൊത്ത കണക്കാണ് ആധികാരികരേഖ. കൗണ്‍സിലില്‍ ബിജെപി അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചപ്പോഴാണ് ഇത് സംബന്ധിച്ച കണക്കെടുപ്പിന് മേയര്‍ തയ്യാറായത്. ഇതിലേക്കായി ചാക്ക ഐടിയിലെ ഇലക്ട്രോണിക്സ് വിദ്യാര്‍ഥികള്‍ക്ക് കരാര്‍ നല്കി. ചെലവിനായി നഗരസഭാഫണ്ടില്‍ നിന്ന് മേയര്‍ നല്കിയ തുക ഏഴുലക്ഷത്തിലധികം രൂപ. കണക്കെടുപ്പ് പൂര്‍ത്തിയാക്കി തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ ഈ കൗണ്‍സിലിന്റെ കാലാവധി കഴിയും. നഗരസഭയില്‍ ബഹളം നടന്ന ദിവസം കൃത്യവിലോപം തടസ്സെപ്പടുത്തിയെന്ന് ആരോപിച്ച് കവാടത്തിനു മുന്നില്‍ സമരം നടത്തിയ ജീവനക്കാര്‍ക്ക് പോലും പുതുതായി എത്ര തെരുവുവിളക്കുകള്‍ സ്ഥാപിച്ചു എന്ന കണക്കില്ല.
ഫ്യൂസായാലും വൈദ്യുതിബില്‍ നല്‍കണം
തെരുവുവിളക്കുകളുടെ വൈദ്യുതിചാര്‍ജ് ഇനത്തില്‍ നഗരസഭ കെഎസ്ഇബിക്ക് പ്രതിമാസം നല്‍കുന്നത് ശരാശരി 90 ലക്ഷം രൂപ. ഇതിലെ കണക്കാണ് വിചിത്രം. അതായത് ലൈറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ കെഎസ്ഇബി നല്കുന്ന കണക്ക്. എന്നാല്‍ പലപ്പോഴും പ്രകാശിക്കുന്നത് പകുതിയോളം മാത്രം. അതായത് പ്രകാശിക്കാത്ത തെരുവുവിളക്കിനും നഗരസഭ ബില്‍തുക നല്‍കണം. നഗരസഭയും കെഎസ്ഇബിയും സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവ. പണം ഖജനാവില്‍ എത്തുന്നതിനാല്‍ ആര്‍ക്കും പരാതിയില്ല. തിരുവനന്തപുരം നഗരപരിധിയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ വൈദ്യുതി ബില്‍ ഒടുക്കാന്‍ സാധിക്കില്ലെന്നാണ് മേയര്‍ വി.കെ. പ്രശാന്ത് പറയുന്നത്. പ്രകാശിക്കാത്ത തെരുവുവിളക്കുകളുടെ ബില്‍തുകയുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുമായി ധാരണയിലെത്തിയാല്‍ മാത്രം മതി വൈദ്യുതി ബില്‍ തുക ലാഭിക്കാന്‍. ഇതിനൊന്നും മുതിരാതെ കൂരുരിട്ടായ പ്രദേശങ്ങളില്‍ വെളിച്ചം വരുത്തുന്നത്് തടസ്സപ്പെടുത്താനാണ് മേയറുടെ ശ്രമം.
അപകടം, സാമൂഹ്യവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു
ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ വാഹനാപകടങ്ങളും സമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും കുറഞ്ഞെന്ന് പോലീസ് പറയുന്നു. ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിലും മോഷണം തടയാന്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകള്‍ കത്താതായതോടെ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിയുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിനു സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളാണ് പലപ്പോഴും പോലീസിനെ സഹായിക്കുന്നത്. തെരുവുനായ്ക്കളില്‍ നിന്ന് രക്ഷ നേടാം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാം. എന്നാല്‍ ഇതൊന്നും വേണ്ട. ഒരുകാലത്തെ മുംബൈ അധോലോകം പോലെ നഗരത്തെ കൊണ്ട് ചെന്നെത്തിക്കാനുള്ള നീക്കത്തിലാണ് സിപിഎം.
സ്മാര്‍ട്ട് സിറ്റിയില്‍
ലൈറ്റ് വേണ്ടേ ?
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാല്‍ വൈദ്യുതിബില്‍ ഒടുക്കാന്‍ പണം ഇല്ലെന്ന് വാദിക്കുന്ന മേയറോടും സിപഎമ്മിനോടും നഗരവാസികള്‍ ചോദിക്കുന്നു. നഗരം സ്മാര്‍ട്ട് സിറ്റിയാകുന്നത് കൂരിരുട്ടത്താണോ ? സ്മാര്‍ട്ട് സിറ്റിയാകുമ്പോള്‍ ഇന്നുള്ളതിനെക്കാള്‍ പതിന്മടങ്ങ് തെരുവുവിളക്കുകള്‍ സ്ഥാപിക്കേണ്ടതായി വരും. വൈദ്യുതി ബില്‍ തുകയും പതിന്മടങ്ങ് വര്‍ധിക്കും. ഇതിനുള്ള തുക മേയര്‍ എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കിയിലാണ് നഗരവാസികള്‍. എന്നാല്‍ എംപിമാരും എംഎല്‍എ മാരും തങ്ങള്‍ക്ക് ഫണ്ട് നല്കിയാല് ലൈറ്റുകള്‍ നഗരസഭയുടെ കണക്കില്‍ സ്ഥാപിക്കാം എന്ന വിചിത്രവാദവും നഗരസഭ ഉന്നയിക്കുന്നു. ഇതിനുള്ള ബില്‍തുക എവിടെനിന്നാണെന്ന് വ്യക്തമാക്കണമെന്നും നഗരവാസികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: