കൊച്ചി: കോട്ടും സ്യൂട്ടും ബൂട്ടുമിട്ട് നടക്കുന്ന നേതൃത്വം ഉണ്ടായാല്‍ മാത്രം സ്മാര്‍ട്ട് സിറ്റിയുണ്ടാവില്ലെന്നും പദ്ധതി നടപ്പാക്കാനുള്ള കഴിവും പാടവവും ഉള്ളവരുണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂവെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. ഒരു നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ലീഡര്‍ സ്മാര്‍ട്ടായിരിക്കണം. വിദ്യാഭ്യാസവും കഴിവും ഉള്ളവരായിരിക്കണം ലീഡര്‍. എല്ലാവരെയും ഒരു ടീമായി കൊണ്ടുപോയാലേ ഇത് സാധിക്കൂ. രാജ്യത്തെ 20 നഗരങ്ങളെ സ്മാര്ട്ട്സിറ്റിയാക്കാന് തിരഞ്ഞെടുത്തതില്‍ കൊച്ചിയുമുണ്ട്. കൊച്ചി മികച്ച സ്മാര്‍ട്ട് സിറ്റിയായി മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വികസന കാര്യത്തില്‍ ഏറെ പങ്കുവഹിക്കാനുണ്ട്. അഴിമതിയില്‍ മുങ്ങാതെ സുതാര്യമായി കാര്യങ്ങള്‍ ചെയ്താലേ അത് നടക്കൂ. ഒരോ പദ്ധതിയുടെയും കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കണം.
എന്താണ് പദ്ധതി, എന്തൊക്കെയാണ് കരാര്‍ വ്യവസ്ഥകള്‍, എപ്പോള്‍ പദ്ധതി പൂര്‍ത്തിയാക്കും, തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയണം. കൂടാതെ, ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടാകണം. എഞ്ചിനിയര്‍, സൂപ്പര്‍വൈസര്‍, കമ്മീഷണര്‍, സെക്രട്ടറി, ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ എന്നിവര്‍ക്കെല്ലാം ഇത് ബാധകമാണ്. എന്താണ് ചെയ്യുന്നതെന്ന് പൊതുജനത്തിന് അറിയാന്‍ കഴിയണം. രാജ്യത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതുപോലെയായാല്‍ പദ്ധതിയിലെ കാലതാമസവും അഴിമതിയും തടയാനാകും.
ഓരോ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നതിന് ഓരോ ചട്ടങ്ങളാണ്. ഇത് ഏകീകരിച്ചുകൊണ്ട് നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കിയാല് സ്മാര്‍ട്ട് സിറ്റിയടക്കമുള്ള പദ്ധതികളിലെ കാലതാമസം ഒഴിവാക്കാനാകും. തദ്ദേശസ്ഥാപനങ്ങള്‍ അഴിമതി മുക്തമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകണം. രാജ്യത്തെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 60 ദിവസത്തിനകമാണ് അപേക്ഷകളില്‍ തീര്‍പ്പാക്കുന്നത്.
അത് ആറുദിവസത്തിനകം ചെയ്തുകൊടുക്കാന്‍ കഴിയണം. അങ്ങനെ വന്നാല്‍, കൃത്യമായി നികുതി അടയ്ക്കാന്‍ ജനങ്ങള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കെ.ടി. ജലീല്‍, പ്രൊഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, മേയര്‍ സൗമിനി ജയിന്, ഡപ്യൂട്ടി മേയര്‍ ജെ. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: