പയ്യാവൂര്‍: ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭാര്യയെ പോലീസ് കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് നടത്തി. പയ്യാവൂര്‍ പാറക്കടവിലെ തോണിപ്പാറയില്‍ ബാബു (52)നെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റിലായിരുന്ന ഭാര്യ ആനി എന്ന ജാന്‍സി (39)യെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ എട്ടിനാണ് ബാബുവിനെ വീടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നതെങ്കിലും നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് പയ്യാവൂര്‍ പോലീസ് ഭാര്യ ആനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കാമുകന് വെമ്പുവയിലെ ഓട്ടോഡ്രൈവര്‍ ജോബിയെയും അറസ്റ്റുചെയ്യുകയായിരുന്നു. അമിതമായി മയക്കുമരുന്ന് നല്കിയ ശേഷം ബാബുവിനെ തോര്‍ത്തുകൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ആനിയെ പയ്യാവൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാളെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ജോബിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: