ന്യൂദല്‍ഹി: പതിനഞ്ചാമത് ധനകാര്യ കമ്മീഷന് രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. ഭരണഘടനയുടെ അനുച്ഛേദം 280 (1) അനുസരിച്ച് ഭരണഘടനാപരമായ ബാധ്യതയാണിത്. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
ഓരോ അഞ്ചു വര്‍ഷക്കാലയളവിലോ രാഷ്ട്രപതിക്ക് യുക്തമെന്ന് തോന്നുന്ന സമത്തോ ധനകാര്യ കമീഷന് രൂപീകരിക്കണമെന്ന് ഭരണഘടന നിഷ്ക്കര്‍ഷിക്കുന്നുണ്ട്. 2013 ജനുവരി രണ്ടിനാണ് പതിനാലാമത് ധനകാര്യ കമീഷന് രൂപീകരിച്ചത്. 2015 ഏപ്രില്‍ 1 മുതലുള്ള 5 വര്‍ഷക്കാലത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയായിരുന്നു കമ്മീഷന്റെ ദൗത്യം. 2014 ഡിസംബര്‍ 15 ന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനാലാമത് ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷം വരെ പ്രാബല്യമുണ്ട്. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് 2020 ഏപ്രില്‍ 1 മുതല്ക്കാണ് പ്രാബല്യമുണ്ടാവുക.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന പരിഷ്കരണത്തിനായി തൊഴിലാളികളുമായുള്ള എട്ടാംവട്ട കൂടിയാലോചനകള്‍ക്കുള്ള വേതന നയത്തിനും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. അഞ്ചുവര്‍ഷമോ, പത്തുവര്ഷമോ കാലാവധിയുള്ളതും പൊതുവില്‍ 2016 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ചതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വേതനപരിഷ്ക്കരണം സംബന്ധിച്ച കൂടിയാലോചനകള്‍ നടത്താന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്മെന്റിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടാകും. എന്നാല്‍ ആ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനത്തില്‍ താങ്ങാന്‍ കഴിയുന്നതാണോ എന്നത് കണക്കാക്കി വേണം വേതനപരിഷ്കരണം നടപ്പാക്കേണ്ടത്.
വേതന ഒത്തുതീര്‍പ്പുകളിലൂടെ വരുത്തുന്ന വര്‍ദ്ധനവിന്റെ ഭാഗമായി ചരക്കുകളുടെയും സേവനങ്ങളുടെയും നിലവിലെ വിലയില്‍ വര്‍ദ്ധന ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
രാജ്യത്തെ 320 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലായി 12.34 ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഇതില്‍ 2.99 ലക്ഷം പേര് ബോര്‍ഡ് തലത്തിലുള്ളതോ ബോര്‍ഡ് തലത്തിന് താഴേയുള്ളതോ ആയ എക്സിക്യൂട്ടീവുകളോ അസംഘടിത സൂപ്പര്‍വൈസര്‍മാരോ ആണ്. ബാക്കിയുള്ള 9.35 ലക്ഷം തൊഴിലാളികള്‍ സംഘടിത തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരാണ്.
ഈ സംഘടിത തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരുടെ വേതനപരിഷ്ക്കരണം പബ്ലിക്ക് എന്റര്‍പ്രൈസസ് വകുപ്പ് വേതന ഒത്തുതീര്‍പ്പിനായി പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളും കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങളിലെ മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെയും വിരമിച്ച ജഡ്ജിമാരുടെയും ശമ്പളം, ഗ്രാറ്റുവിറ്റി, അലവന്‍സുകള്‍, പെന്ഷന് തുടങ്ങിയവയിലെ പരിഷ്ക്കണം മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, ജീവനക്കാര്‍ക്കുമുള്ള ഏഴാം ശമ്പളപരിഷ്കരണ ശുപാര്‍ശകള്‍ നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: