ന്യൂദല്‍ഹി: മലയാളി സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ എസ്. ദുര്‍ഗ്ഗ എന്ന വിവാദ ചലചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ച കേരളാ ഹൈക്കോടതി വിധിക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. കേരളാ ഹൈക്കോടതി വിധി അന്യായമാണെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹിന്ദു ദേവതമാരെ അപമാനിക്കുന്നത് ചിലര്‍ കുപ്രസിദ്ധിക്കു വേണ്ടി സ്ഥിരം തൊഴിലാക്കിയിരിക്കുകയാണ്. ഇതിന് കോടതികളുടെ അനുവാദം ശരിയല്ല. മറ്റേതെങ്കിലും മതങ്ങള്‍ക്കെതിരെയാണ് ഇത്തരം സിനിമകള്‍ വരുന്നതെങ്കില്‍ എന്തെല്ലാം ബഹളങ്ങള്‍ നാട്ടിലുണ്ടായേനെയെന്നും സുരേന്ദ്ര ജെയിന് ചോദിച്ചു. പദ്മാവതി സിനിമ സംബന്ധിച്ച വിവാദങ്ങള്‍ പരിഹരിക്കുന്നതിനായി സിനിമ സെന്‍സര്‍ ബോര്‍ഡിലേക്ക് അയക്കുന്നതിന് മുമ്പ് പരാതിയുള്ള സംഘടനകളുടെ നേതാക്കളുടെ മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്. പ്രശ്ന പരിഹാരത്തിന് അതാണ് നല്ലത്. ചരിത്രത്തെ വികലമാക്കാനുള്ള സിനിമാക്കാരുടെ ശ്രമങ്ങള്‍ നല്ലതല്ല.
രാജസ്ഥാനിലെ കോട്ടയില്‍ ഇന്നും ജൗഹര്‍ അനുഷ്ടിച്ച സ്ഥലം ഉണ്ട്. ഇതടക്കമുള്ള തെളിവുകള്‍, ചരിത്രകാരന്മാരുടെ അഭിപ്രായം എന്നിവ സിനിമാക്കാര് അവഗണിച്ച് അവര്‍ക്ക് തോന്നുന്ന വിധത്തില്‍ ചിത്രീകരണം നടത്തുന്നതാണ് പ്രശ്നം. ചരിത്രത്തെ വളച്ചൊടിച്ച് സിനിമകള്‍ നിര്‍മ്മിക്കുന്ന പ്രവണതയ്ക്കെതിരെ ജനുവരിയില്‍ സിനിമാ മേഖലയിലുള്ള എല്ലാവരുമായും കൂടിക്കാഴ്ച നടത്തുമെന്നും വിഎച്ച്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: