ന്യൂദല്‍ഹി: ആഗോളതലത്തില്‍ത്തന്നെ നയതന്ത്രരംഗത്ത് അടുത്തിടെക്കണ്ട ഏറ്റവും വലിയ വിജയം-അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്കുള്ള ഇന്ത്യയുടെ വിജയത്തെ വിശേഷിപ്പിക്കുന്നതിങ്ങനെ. അറുപത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ നേരിട്ടു വിളിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേതൃത്വം നല്കിയ നീക്കത്തിലാണ് ബ്രിട്ടന് പതറിപ്പോയത്.
യുഎന്‍ പൊതുസഭയിലും രക്ഷാസമിതിയിലും വോട്ടിങ്ങിന്റെ പതിനൊന്നു റൗണ്ടുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിനിധി ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി മൂന്നില്‍ രണ്ട് വോട്ടുകള്‍ നേടി മുന്നിലായിരുന്നു. എങ്ങിനെയും വിജയിക്കാന്‍ ചില വൃത്തികെട്ട നീക്കങ്ങളുമായി ബ്രിട്ടന് രംഗത്തെത്തിറങ്ങിയപ്പോള് അതുവരെ ഒപ്പം നിന്നിരുന്ന രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും കൈവിട്ടു. അതോടെ സ്വന്തം പ്രതിനിധി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ ബ്രിട്ടന് പിന്‍വലിച്ച് മുഖം രക്ഷിച്ചു.
വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര് നയതന്ത്രനീക്കങ്ങളെ ഏകോപിപ്പിച്ചു. ലോകരാജ്യങ്ങളുടെ പിന്തുണ നേടാന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും സജീവമായി ഇടപെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ രക്ഷാസമിതി അംഗങ്ങളായ അമേരിക്ക, ബ്രിട്ടന്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ കാര്യങ്ങള്‍ സമിതിക്കു പുറത്തുള്ള രാജ്യത്തിനെതിരെ ഒന്നിച്ചു രംഗത്തുവരുന്നത് ആദ്യമാണ്. സ്ഥിരാംഗങ്ങളിലൊരു രാഷ്ട്രം സമിതിയില്ലാത്ത രാജ്യവുമായി മത്സരത്തിനിറങ്ങുന്നതും ഇതാദ്യം.
എന്നാല്‍ ഏഷ്യാ പസഫിക്, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പിന്തുണ നേടിയ ഇന്ത്യ പി5 കൂട്ടുകെട്ടിനെ തകര്‍ത്തു. ആഗോളതലത്തില്‍ത്തന്നെ ഇന്ത്യയുട പ്രതിച്ഛായ പുതിയ തലത്തിലേക്കു കുതിച്ച ദിവസം എന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി സെയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞത് വെറുതെയല്ല. യുഎന്നിലെ നീക്കങ്ങള്‍ക്കു നേതൃത്വം നല്കിയ അക്ബറുദ്ദീന്‍, സുഷമ സ്വരാജിന്റെ അഭിനന്ദനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: