തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. നിര്‍ബന്ധിച്ചു പ്രതികരണം എടുക്കുന്ന രീതി ശരിയല്ല. റിപ്പോര്‍ട്ടു കൊണ്ടുവരുന്നത് ഇടിച്ചുകയറി ഫോട്ടോയെടുക്കേണ്ട കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിലൊക്കെ നേതാക്കന്മാര് ആവശ്യമുണ്ടെങ്കില്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ. മാധ്യമങ്ങള്‍ ഒരു ഭാഗത്ത് ഒരുമിച്ചു നില്‍ക്കുകയും അവരുടെ അടുത്തേക്ക് നേതാക്കളെത്തി പ്രതികരണം നടത്തുകയുമാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കേണ്ടി വരരുത് – മുഖ്യമന്ത്രി പറഞ്ഞു.
ഫോണ്‍ കെണി വിവാദത്തിലെ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പണം വാര്‍ത്തയാക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയറ്റില്‍ കയറ്റാത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റിനകത്തേക്കു മാധ്യമ പ്രവര്‍ത്തകരെ കയറ്റരുതെന്നു തന്റെ ഓഫീസില്‍ നിന്ന് ആരും പറഞ്ഞിട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു
മാധ്യമ സ്ഥാപനങ്ങള്‍ ധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനം പിന്തുടരണമെന്ന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
യുവതലമുറയ്ക്ക് മാധ്യമങ്ങളുടെ, വിശേഷിച്ച് സോഷ്യല്‍ മീഡിയയുടെ, ഗുണദോഷങ്ങളെക്കുറിച്ച് സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യാസം നല്കി മാധ്യമ പ്രവര്‍ത്തനം ഉത്തരവാദിത്തമുള്ളതാക്കണം. അതിനായുള്ള നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
ധാര്‍മ്മിക മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് കേരള മീഡിയ അക്കാദമി മുന്നിട്ടിറങ്ങണം. മാധ്യമ അക്രഡിറ്റേഷന് പുതുക്കുന്നതിനുള്ള മുന്‍ ഉപാധിയായി എല്ലാ മാധ്യമ പ്രവര്‍ത്തകരും വര്‍ഷത്തില്‍ ഒരിക്കല്‍ കേരള മീഡിയ അക്കാദമിയുടെ തുടര്‍ മാധ്യമ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാധ്യമ നിയമത്തെക്കുറിച്ചും ധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചും റിഫ്രഷര്‍ കോഴ്സിന് നിര്‍ബന്ധമായും വിധേയരാകണ മെന്നും കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: