ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ച മമതാ ബാനര്‍ജിയുടെ നടപടി ആഹ്ലാദം പകരുന്നതാണെങ്കിലും സര്‍ക്കാരിന്റെ തകര്‍ച്ച പൂര്‍ണമാകുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ബിജെപി വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം സര്‍ക്കാരിന്റെ നിലനില്‍പ്പിന് വലിയ ചോദ്യചിന്ഹമാണെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. ഇളകുന്ന കെട്ടിടത്തിന്റെ ഒരു ഇഷ്ടിക താഴവീണു. മറ്റു ഇഷ്ടികകള്‍ അസ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ച കാത്തിരുന്ന് കാണുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുമായി ചേര്‍ന്ന് കൂടിയാലോചിച്ച ശേഷം ആവശ്യമെങ്കില്‍ പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപ തീരുമാനത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിദേശനിക്ഷേപം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം സര്‍ക്കാര്‍ എടുക്കുന്നുണ്ടെങ്കില്‍ അത് ഘടകകക്ഷികളുമായി ആലോചിച്ചുമാത്രമേയുള്ളുവെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല.
പ്രതിപക്ഷത്തിലെ ഒരംഗത്തോടുപോലും ഇതേക്കുറിച്ച് ആലോചിച്ചില്ലെന്നും പ്രസാദ് കുറ്റപ്പെടുത്തി. എല്ലാ ഘടകകക്ഷികളും തൃണമൂല്‍ എടുത്ത അതേ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശനിക്ഷേപ തീരുമാനവും, ഡീസല്‍ പാചകവാതക നിയന്ത്രണങ്ങളും സര്‍ക്കാരിന്റെ അടവാണെന്നും കല്‍ക്കരി അഴിമതിയില്‍ നിന്നും രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധതിരിക്കുവാനുള്ള തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും പ്രസാദ് രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് നടക്കുന്ന ഭാരത് ബന്ദ് പൂര്ണവിജയമായിരിക്കും. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കുപിതരായിരിക്കുന്ന ജനങ്ങള്‍ ബന്ദിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ന് നടക്കാനിരിക്കുന്ന ബന്ദിന് ഡിഎംകെ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ യുപിഎയുടെ പിന്തുണ പിന്‍വലിക്കില്ലെന്ന് ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ ഇന്ന് നടക്കുന്ന ബന്ദില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എഐഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത തൃണമൂല്‍ തീരുമാനത്തെക്കുപറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്നലെ ആരംഭിച്ച കാവേരി നദീജല യോഗത്തില്‍ പങ്കെടുക്കാനായി ദല്‍ഹിയിലേക്ക് പോകുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തെക്കുറിച്ചാണ് ഇപ്പോള്‍ തന്റെ മുഴുവന്‍ ശ്രദ്ധയെന്നും ജയലളിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: