തിരുവനന്തപുരം: ശശീന്ദ്രനെതിരായ ഫോണ്‍കെണി സംബന്ധിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. റിപ്പോര്ട്ടിന്മേല് കൈക്കൊള്ളേണ്ട നടപടി സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി കൈകഴുകി. ഇക്കാര്യം താന്‍ മാത്രം തീരുമാനിച്ചാല്‍ പോരെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശീന്ദ്രന് മന്ത്രി ആകുന്നതില്‍ തടസ്സമില്ല. തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് മുഖ്യമന്ത്രിക്ക് താല്പര്യമില്ല. തോമസ് ചാണ്ടിയെ പുനഃസ്ഥാപിക്കാനാണ് ആഗ്രഹം. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാട് ഗുണകരമെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. തന്റെ മന്ത്രി സ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രനെ കുടുക്കിയ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച കേസ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. കോടതിയില്‍ അത് തീര്‍പ്പാകുമെന്ന പ്രതീക്ഷ എന്‍സിപി നേതൃത്വത്തിനുണ്ട്.
ഹൈക്കോടതിയില്‍ കേസിന്റെ ഭാവിയനുസരിച്ച് തൊട്ടടുത്ത ദിവസം തന്നെ എന്‍സിപി സംസ്ഥാന നേതൃയോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ഇടതുമുന്നണി യോഗവും തീരുമാനം അംഗീകരിക്കേണ്ടതുണ്ട്. തീരുമാനങ്ങള്‍ എളുപ്പമാകില്ല. ശശീന്ദ്രന്റെ തിരിച്ചുവരവിനെ പ്രതിപക്ഷം എതിര്‍ക്കുന്നുണ്ട്. ശശീന്ദ്രന് ധാര്‍മ്മികമായി കുറ്റവിമുക്തനല്ലെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് ശരിയല്ലെന്നുമാണ് പ്രതിപക്ഷ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: