ചങ്ങനാശ്ശേരി: ആയിരക്കണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരാധീനതകളുടെ നടുവില്‍. അനധികൃത പാര്‍ക്കിങ് മൂലം ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാര്‍ പാടുപെടുകയാണ്. സ്റ്റാന്‍ഡിനുള്ളിലൂടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും കാറുകളും കടന്നുപോകുന്നത് പതിവ് കാഴ്ചയാണ്. നേരത്തെ വണ്‍വേ ആയി ഉപയോഗിച്ചു കൊണ്ടിരുന്ന വഴി സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്‍ഡിലേക്ക് കടക്കാത്ത വിധം അടയ്ക്കണമെന്നാണ് ബസ്സ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. ബസ്സ് സ്റ്റാന്‍സിന്റെ വടക്കുവശത്താണ് കാറുകളും മറ്റും അനധികൃത പാര്‍ക്കിങ് നടത്തുന്നത്. എന്നാല്‍ നഗരസഭ ബസ്സ് സ്റ്റാന്‍ഡിന്റെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല.
സന്ധ്യ കഴിഞ്ഞാല്‍ ബസ്സ്സ്റ്റാന്‍ഡ് ഇരുട്ടിലാകും. പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും ഉവിടെ പോലീസിന്റെ സാന്നിധ്യമില്ല. പട്രോളിങ്ങ് വാഹനം ഇടയ്ക്ക് കടന്നു പോകുന്നതല്ലാതെ നിയമപാലകരുടെ സേവനം ഇവിടെ ലഭ്യമല്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ പാര്‍ക്കു ചെയ്യുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ട് ബസുകള്‍ കടന്നു പോകുന്നതിന് പ്രയാസമാകുന്നുണ്ട്. ഇതിനെതിരെ ബിഎംഎസ് യൂണിയന് പ്രതിഷേധപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്. കവിയൂര്‍ റോഡിലേക്ക് എം.സി റോഡില്‍ നിന്നും ബസ്സുകള്‍ തിരിഞ്ഞു കയറുന്നതിന് വലിയ ബുദ്ധിമുട്ട് ഉള്ളതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. ഇതുമൂലം എംസി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതായും ഇവര്‍ പറഞ്ഞു. നാലു മണി കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം തങ്ങുന്ന സ്ഥിതി പതിവാണ്. പോലീസ് വേണ്ട നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. സ്റ്റാന്‍ഡ് വിട്ടു പോകുന്ന ബസ്സുകള്‍ കൂടുതല്‍ സമയം സ്റ്റാന്‍ഡിന്റെ കവാടത്തില്‍ നിര്‍ത്തിയിടുന്നത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതായും ബസപ്പെട്ടവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: