മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ വാളോങ്ങിയിരിക്കുന്നു. മുന്‍ മന്ത്രി എ. കെ. ശശീന്ദ്രന് പ്രതിയായ ‘പെണ്‍കെണി’ കേസിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴാണ് ഇടതുമുന്നണി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്കേര്‍പ്പെടുത്തിയത്.
സര്‍ക്കാരിന്റെ വിലക്ക് സുരക്ഷാ ഉദ്യോഗസ്ഥരാണ് നടപ്പാക്കിയതെങ്കിലും മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി തന്നെയാണ് ഇതിനു പിന്നിലെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. ‘പെണ്‍കെണി’ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പൊതുതാല്‍പ്പര്യവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും, അതിനാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ സെക്രട്ടറിയേറ്റിന്റെ കന്റോണ്‍മെന്റ് ഹൗസില്‍ പ്രവേശിക്കേണ്ടതില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് അത്യന്തം അപലപനീയവും മാധ്യമ സ്വാതന്ത്ര്യത്തെ പരിഹസിക്കുന്നതുമാണ്. ചില മാധ്യമങ്ങള്‍ക്കുള്ള വിധേയത്വം മുഴുവന്‍ മാധ്യമങ്ങളെയും എന്തുംചെയ്യാനുള്ള ലൈസന്‍സായി മുഖ്യമന്ത്രി കാണുന്നുണ്ടോയെന്ന് സംശയം.
മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടയുകയെന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ അപ്രഖ്യാപിത നയം തന്നെയാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുതന്നെ അധികാര ധാര്‍ഷ്ട്യം കലര്‍ന്ന പെരുമാറ്റങ്ങള്‍ നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായി. പിണറായി പ്രതിയായ ലാവ്ലിന് അഴിമതിക്കേസ് പരിഗണിക്കുന്നത് മുന്‍കൂട്ടി കണ്ട്, അത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കാന്‍ ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഒരു വിഭാഗം അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢതാല്പര്യമാണ് പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് ബിജെപി-ആര്‍എസ്എസ് സംഘര്‍ഷത്തെത്തുടര്‍ന്ന് മാസ്ക്കറ്റ് ഹോട്ടലില്‍ സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് വലിയ വിവാദമാവുകയുണ്ടായി.
ഇക്കാര്യത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും തനിക്ക് അതൊന്നും ബാധകമല്ലെന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. കഴിഞ്ഞ ദിവസം എറണാകുളം ലെനിന് സെന്ററില്‍വച്ചും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അകാരണമായി തട്ടിക്കേറി. മുഖ്യമന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മും ഇക്കാര്യത്തില്‍ ഒട്ടും വ്യത്യസ്തമല്ല. തരംകിട്ടുമ്പോഴൊക്കെ അവര്‍ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു. മൂന്നാര്‍ ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ പൊതുവഴിയില്‍ കുപ്പിച്ചില്ലു നിരത്താന്‍പോലും അവര്‍ തയ്യാറായി.
പിണറായി വിജയന് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. അല്ലാതെ കേരളം ഭരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്ന കമ്മിസാറല്ല. സ്വേച്ഛാധിപതിയുടെ ഭാവമാണ് വാക്കിലും നോക്കിലും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. സ്റ്റാലിനിസ്റ്റ് രീതിയില്‍ പെരുമാറിയാല്‍ കരുത്തുറ്റ ഭരണാധികാരിയാണ് താനെന്ന് ജനങ്ങള്‍ വിശ്വസിച്ചുകൊള്ളുമെന്ന തെറ്റിദ്ധാരണ പിണറായിക്കുള്ളതുപോലെ തോന്നുന്നു. ചിലര്‍ ‘ഇരട്ടച്ചങ്കന്’ എന്നു വിളിക്കുന്നതില്‍ അദ്ദേഹം മതിമറന്നിരിക്കുകയാണ്. സൗമ്യമായി പറയേണ്ട കാര്യങ്ങള്‍പോലും ഭീഷണിയുടെ സ്വരത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് ഇതിനാലാണ്. ഏറെക്കാലം പാര്‍ട്ടി സെക്രട്ടറിയായിരുന്നതിന്റെ വഴക്കമായിരിക്കാം ഇത്. ജനങ്ങളെ ഭയപ്പെടുത്തുന്ന സ്റ്റാലിനിസ്റ്റില്‍നിന്ന് അവരെ സേവിക്കാന്‍ ബാധ്യസ്ഥനായ ജനപ്രതിനിധിയിലേക്കും ഭരണാധികാരിയിലേക്കും പിണറായി വളരേണ്ടിയിരിക്കുന്നു.
ഉരുക്കുമുഷ്ടി ഉപയോഗിച്ച് സ്വന്തം അധീശത്വം സ്ഥാപിച്ച കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളെ ജനങ്ങള്‍ അധികാരത്തില്‍നിന്ന് തൂത്തെറിഞ്ഞിട്ടുണ്ട്. ഇവരുടെ മുന്നില്‍ പിണറായി വെറുമൊരു ശിശുവാണ്. അഞ്ചുവര്‍ഷത്തേക്ക് മാത്രം തെരഞ്ഞെടുക്കപ്പെട്ടയാള്‍. ഈ കാലാവധി തന്നെ പൂര്‍ത്തിയാക്കണമെന്ന് ജനങ്ങള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല. 1957 ല്‍ അധികാരത്തില്‍ വന്നിട്ടും രണ്ടുവര്‍ഷംകൊണ്ട് ഭരണം ഇട്ടെറിഞ്ഞ് പോകേണ്ടിവന്നല്ലോ. ഇതൊക്കെ മറന്ന് പെരുമാറിയാല്‍ ഇനിയും വലിയ വിലകൊടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: