ന്യൂദല്‍ഹി: ബിജെപിയുടെ ഉന്നത നേതാക്കളെയും പ്രശസ്തനായ മുഖ്യമന്ത്രിയേയും വധിക്കാന്‍ പാക് ഭീകര സംഘടന ജയ്ഷെ ഇ മുഹമ്മദ് ഭീകരരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജയ്ഷെ തലവന്‍ മൗലാന മസൂദ് അസറിന്റെ നിര്‍ദേശപ്രകാരമാണ് ഈ സംഘത്തിനു രൂപം നല്‍കിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചന.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്റലിജന്‍സ് വിഭാഗങ്ങളുടെ ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ ചില ഉന്നത നേതാക്കള്‍, വളരെ കുറച്ചു സുരക്ഷയില്‍ യാത്ര ചെയ്യുന്ന ഒരു മുഖ്യമന്ത്രി എന്നിവരാണ് ഹിറ്റ്ലിസ്റ്റിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ഭീകരരെയാണ് പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരില്‍ ചിലര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയെന്നും വിവരം.
കശ്മീരില്‍ സൈന്യം സ്വീകരിക്കുന്ന ശക്തമായ നടപടിക്കും അസറിന്റെ അനന്തരവനും ജയ്ഷെ ഭീകരനുമായിരുന്ന തല്‍ഹ റഷീദിനെ സൈന്യം വധിച്ചതിനുമുള്ള പ്രതികാരമായാണ് പ്രത്യേക ഭീകരസംഘത്തെ നിയോഗിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. നിരവധി ആക്രമണങ്ങള്‍ക്കു നേതൃത്വം നല്കിയ തല്‍ഹയെ സൈന്യം വധിച്ചത് ജയ്ഷെയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. കശ്മീരില്‍ ലഷ്കര്‍ ഇ തയ്ബയേക്കാള് സ്വാധീനം തങ്ങള്‍ക്കെന്നു തെളിയിക്കാന്‍ ശ്രമിക്കുന്ന ജയ്ഷെയെ സൈന്യത്തിന്റെ നീക്കങ്ങളും അലട്ടുന്നു. കുറച്ചു ദിവസങ്ങളായി ജയ്ഷെയുടെ നിരവധി ഭീകരരെ സൈന്യം പിടികൂടുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള മൗലാന അസറിന്റെ നീക്കം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: