കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. ആകെ 14 പ്രതികള്‍, രണ്ടുപേര്‍ മാപ്പുസാക്ഷികള്‍. നടിയോടുള്ള ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നു.
കൂട്ടമാനഭംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രധാന പ്രതികള്‍ക്കൊപ്പം ദിലീപിനെതിരെയും ചുമത്തിയിട്ടുണ്ട്. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് 650 പേജുള്ള അനുബന്ധ കുറ്റപത്രം. ദിലീപിനെ ഒന്നാം പ്രതിയാക്കാനായിരുന്നു പോലീസ് ആദ്യം ആലോചിച്ചത്. എന്നാല്‍, പ്രധാന സാക്ഷികളായ ശരത്ബാബു, ചാര്‍ലി, സാഗര്‍ എന്നിവര്‍ മൊഴിമാറ്റിയതോടെ നിലപാട് തിരുത്തി.
മഞ്ജു വാര്യരുമായുള്ള വിവാഹമോചനം നടിയോടുള്ള വൈരാഗ്യത്തിനു കാരണമായി. കാരണക്കാരി ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. മറ്റ് എട്ട് കാര്യങ്ങളും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പ്രധാന പ്രതി പള്‍സര്‍ സുനിക്ക് അകമ്പടി പോയ പോലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികള്‍. സുനി, ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍ നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കു വേണ്ടി ജയിലില്‍നിന്ന് ദിലീപിന് കത്തെഴുതിയത് വിപിന്‍ലാല്‍ ആണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതാണ് ദിലീപിനെ കുടുക്കാനുള്ള പോലീസിന്റെ പ്രധാന ആയുധം.
സുനി, വിജീഷ്, മണികണ്ഠന്, വടിവാള്‍ സലീം, മാര്ട്ടിന്, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. ആദ്യ എട്ടു പ്രതികള്‍ക്കുമേല്‍ കൂട്ടമാനഭംഗക്കുറ്റവും എട്ടു മുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്.
ആദ്യം തയാറാക്കിയ കുറ്റപത്രത്തിലെ ഏഴു പ്രതികളെ നിലനിര്‍ത്തി. കൃത്യം നടത്തിയവരും ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. മൊബൈല്‍ രേഖകള്‍ ഉള്‍പ്പെടെ നാനൂറിലധികം തെളിവുകള്‍ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍നിന്നു മാത്രം അമ്പതിലേറെ സാക്ഷികളുണ്ട്. കൂട്ടബലാത്സംഗം ഉള്‍പ്പെടെ ചുമത്തിയിട്ടുള്ളതിനാല്‍ എറണാകുളം സെഷന്‍സ് കോടതിയിലാകും വിചാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: