പത്തനംതിട്ട: സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും പണക്കാരാല്‍ നയിക്കപ്പെടുന്നവരായി മാറിയെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതിയംഗം അഡ്വ. പിഎസ്. ശ്രീധരന്‍പിള്ള. ആറന്മുളയില് ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടന്ന മിച്ചഭൂമി സംരക്ഷണസമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനധാരാളിത്തമാണ് എല്‍ഡിഎഫ്, യുഡിഎഫ് ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത്. ആറന്മുള വിമാനത്താവളത്തിനായി നികത്തിയ ഭൂമി ലാന്റ്ബോര്‍ഡ് മിച്ചഭൂമിയാണെന്ന് കണ്ടെത്തിയിട്ടും നിയമാനുസൃതം അത് ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് സമയബന്ധിതമായി വിതരണം ചെയ്യാത്തതില്‍ കുറ്റവാളി ആരെന്ന് അന്വേഷിച്ചാല്‍ കള്ളന് കപ്പലില്‍ത്തന്നെ എന്ന് മനസിലാക്കാം. അന്യായമായി നിലം നികത്തിയവര്‍ക്ക് ഒത്താശ ചെയ്യുന്നത് ഭരണകൂടമാണ്.
ജെമിന്ദാരി സമ്പ്രദായം അവസാനിപ്പിച്ച് കൃഷിഭൂമി കര്ഷകന് നല്‍കണം എന്നും വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിക്കണമെന്നും ആദ്യം ആവശ്യപ്പെട്ടത് ഭാരതീയജനസംഘമായിരുന്നു. ആറന്മുളയില് നടക്കുന്നത് രാഷ്ട്രീയപോരാട്ടമല്ല സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയുള്ള പോരാട്ടമാണ്.
സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ 67 കൊല്ലംകൊണ്ട് മറ്റുള്ളവര്‍ക്ക് സാധിക്കാത്തത് മൂന്നുകൊല്ലംകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞു. ഭാരതത്തെ ക്ഷേമരാഷ്ട്രമാക്കി സമ്പല്സമൃദ്ധമായ ജനസഞ്ചയത്തെ വാര്‍ത്തെടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാപ്രസിഡന്റ് അശോകന് കുളനട ആമുഖപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: