കണ്ണൂര്‍: ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിനി ഇരുപതുകാരി ശുഭാംഗി സ്വരൂപ്. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലെ കേഡറ്റാണ്. പാസ്സിങ്ങ്ഔട്ട് പരേഡില്‍ ശുഭാംഗി സ്വരൂപ് ഉള്‍പ്പെടെ മുന്നൂറോളം കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി.
കൊച്ചിയില്‍ എസ്എഫ്എന്എ ഗ്രൗണ്ടിലെ ആറു മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയില്‍ സ്വരൂപ ബിടെക് പൂര്‍ത്തിയാക്കും.
വിശാഖപട്ടണത്ത് നാവിക ഓഫീസറായ ധ്യാന്‍ സ്വരൂപിന്റെയും നേവല്‍ ചില്‍ഡ്രന്‍സ് സ്കൂള്‍ അദ്ധ്യാപിക കല്‍പ്പന സ്വരൂപിയുടേയും മകളാണ്. ലണ്ടന്‍ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിഎസ്സി എക്കണോമിക് വിദ്യാര്‍ഥി സുബ്ഹാം സ്വരൂപ് സഹോദരനാണ്.
ഇന്ത്യന്‍ നാവികസേനയുടെ നാവിക സേന ഇന്സ്പെക്ഷന് ബ്രാഞ്ചില്‍ ആദ്യമായി മൂന്ന് വനിതകളും ഇന്നലെ പരിശീലനം പൂര്‍ത്തിയാക്കി. ആസ്താ സെഗാള്‍ (ന്യൂഡല്‍ഹി), എ. രൂപ (പോണ്ടിച്ചേരി), കേഡറ്റ് എസ്. ശക്തിമായ(തിരുവനന്തപുരം) എന്നിവരാണ് ആയുധ പരിശോധന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം മരുതംകുഴി സി.കെ. ശശിധരക്കുറുപ്പിന്റെയും ശ്രീദേവിയുടേയും മകളാണ് ശക്തിമായ.
മാലിയില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നും ഉള്ള രണ്ട് കേഡറ്റുമാരടക്കും ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 328 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ സല്യൂട്ട് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: