ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണമെന്ന് എന്‍സിപി.എല്‍ഡിഎഫിനോടും മുഖ്യമന്ത്രിയോടും ഇത് ആവശ്യപ്പെടുമെന്നു പറയുന്നു. ഉടന്‍ ആക്കിയില്ലെങ്കില്‍ കേരളത്തില്‍ ഭൂകമ്പമുണ്ടാകും എന്നപോലെയാണ് എന്‍സിപി.എന്‍സിപി എന്നൊരു പാര്‍ട്ടിയെക്കുറിച്ച് പൊതുജനം അല്പസ്വല്പം അറിയുന്നതുതന്നെ ശശീന്ദ്രന്റേയും ചാണ്ടിയുടേയും രാജിയും തുടര്‍ന്നുള്ള കോലാഹലവും കൊണ്ടാണ്.
ഇപ്പോഴാണ് എന്‍സിപി ഒരു ദേശീയ പാര്‍ട്ടിയായത്! മന്ത്രിമാരെന്നു കേട്ടാല്‍ ജനത്തിനു ചിരിയാണ്. എല്‍ഡിഎഫിലെ മന്ത്രിമാരെന്നു കേട്ടാല്‍ പ്രത്യേകിച്ചും.ഇനി ഏതു മന്ത്രിയാണ് രാജിവെക്കുക,അതെന്നായിരിക്കും എന്നുള്ള തമാശകളൊക്കെയാണ് ജനം ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ഇങ്ങനെ ആക്രാന്തവും.എന്തായാലും ശശീന്ദ്രനു തിരിച്ചുവരാന്‍ ചാണ്ടി വഴിയായി. അവന് വീണ്ടും വരുന്നു എന്നപോലെ വീണ്ടും ശശീന്ദ്രന് വരുന്നു.
ചാണ്ടി ഇല്ലെങ്കിലും ശശീന്ദ്രനില്ലെങ്കിലും ആ വകുപ്പു നടക്കുന്നുണ്ട്.ഇനി നടന്നില്ലെങ്കിലും വകുപ്പു നിലവിലുണ്ട്. മന്ത്രിമാര്‍ ഉണ്ടായിട്ടുമാത്രം നടക്കേണ്ടതല്ലല്ലോ വകുപ്പ്.നാലും മൂന്നു ഏഴുപേരുള്ള എന്‍സിപിയില്‍ നേതാക്കന്മാരുടെ കൂട്ടമേയുള്ളൂ. ഒരു മന്ത്രിയുണ്ടായാല്‍ നേതാക്കളുടെ കാര്യവും നടക്കും ഗമയും കാട്ടാം.അല്ലാതെ ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് ജനത്തിനെന്തു നേട്ടം.ഒരു മന്ത്രിയില്ലെങ്കില്‍ അത്രയും അഴിമതിയും ധൂര്‍ത്തും കുറയും എന്നാണ് ജനം മനസിലാക്കുന്നത്.
തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ച് പൊളിഞ്ഞതിന്റെ അപമാനം എന്നുമാറുമെന്ന് പിണറായിക്കു പോലുമറിയില്ല. അതിനിടയിലാണ് പോയ ആളെ തിരിച്ചു കൈപിടിച്ചു കേറ്റേണ്ട ഗതികേട്. മുഖ്യമന്ത്രിപ്പണി പാര്‍ട്ടി സെക്രട്ടറിയുടെ പണിയാണെന്നാണ് പിണറായി വിചാരിച്ചിരുന്നത്. പാര്‍ട്ടിക്കാരെ പേടിപ്പിച്ചും ധാര്‍ഷ്ട്യവും കാട്ടി നടക്കുന്ന സെക്രട്ടറി പണി തന്നെയല്ലേ ഇപ്പോഴും കക്ഷി എടുക്കുന്നതെന്നു ചോദിച്ചാല്‍ അതും ശരിയാണ്.
എന്നാലും തൊട്ടതിനും പിടിച്ചതിനുമൊക്കെ ചുട്ടുപൊള്ളുന്ന അവസ്ഥ.അതിനിടയിലാണ് സെക്രട്ടറിയേറ്റ് വളപ്പില്‍പ്പോലും മാധ്യമപ്രവര്‍ത്തകര്‍ കേറാന്‍ പാടില്ലെന്ന തീട്ടൂരം. നോക്കണേ പിണറായിക്ക് ചരിത്രത്തിലേക്കു കേറിപ്പറ്റാനുള്ള ഓരോ വഴികള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: