പോത്തന്‍കോട്: പോത്തന്‍കോട്-മംഗലപുരം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങളായി. റോഡിന്റെ ദുരവസ്ഥ കണ്ടിട്ടും കാണാതെ നടക്കുകയാണ് അധികാരികള്‍. മഴക്കാലമായതോടെ റോഡേത് കുളമേതെന്ന ചോദ്യമാണ് ഉയരുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്. എന്നാല്‍ 2010 മാര്‍ച്ചില്‍ പണിപൂര്‍ത്തീകരിച്ച റോഡിന് അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണിക്കാണ് കരാറുണ്ടായിരുന്നത്. നിലവില്‍ കരാറിന്റെ കാലാവധി കഴിഞ്ഞെങ്കിലും ഇതിനു മുമ്പുതന്നെ റോഡിലെ അറ്റകുറ്റപ്പണി പേരിനുമാത്രമാണ് നടത്തിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മഴക്കാലം എത്തിയതോടെ തകര്‍ന്ന റോഡിന്റെ കുഴികളില്‍ വെള്ളംകെട്ടി അപകടങ്ങള്‍ വര്‍ധിക്കുന്നത് നാട്ടുകാരെ ഭീതിപ്പെടുത്തുന്നു. റോഡില്‍ അമിതമായി വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ സമീപത്തെ വീടുകളിലേക്ക് മഴവെള്ളം കയറുന്നതും പതിവാണ്. ഇതുവഴി യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍ ചെളിവെള്ളം തെറിച്ച ഡ്രസ്സുകളുമായിട്ടാണ് സ്കൂളില്‍ എത്താറുള്ളത്.
അപകടങ്ങള്‍ വര്‍ധിക്കുന്നതുകാരണം കരൂര്‍ ക്ഷേത്രത്തിനു മുന്‍വശത്തുള്ള വലിയകുഴി നാട്ടുകാര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചിരുന്നു. എന്നാല്‍ റോഡിന്റെ ദുരവസ്ഥ പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. റോഡിന്റെ മോശമായ അവസ്ഥകാരണം രണ്ടുസ്ഥലങ്ങളിലായുള്ള കുഴികളില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ റോഡിന്റെ അവസ്ഥ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവുകയാണെന്നും അരോപണമുണ്ട്. പലസ്ഥലങ്ങളിലും ഓട ഇല്ലാത്തതും അശാസ്ത്രീയമായ ഓട നിര്‍മാണവുമാണ് റോഡ് തകരാനുള്ള കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: