വിളപ്പില്‍: സിപിഎം വിളപ്പില്‍ ഏര്യാസമ്മേളനത്തില് ചേരിപ്പോരും വിഭാഗീയതയും മറനീക്കി പുറത്തുവന്നു. അംഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ സര്‍വസീമകളും ലംഘിച്ചു. തര്‍ക്കത്തിനൊടുവില്‍ ഒത്തുതീര്‍പ്പിനായി അരുവിക്കര പഞ്ചായത്ത് മുന്‍പ്രസിഡന്റും വയോധികനുമായ കെ. സുകുമാരന്റെ പേര് നിലവിലെ സെക്രട്ടറി പുത്തന്‍കട വിജയന് നിര്‍ദ്ദേശിച്ചു.
യുവഅംഗം എം. അനില്‍കുമാറിനെ സെക്രട്ടറിയായി നിര്‍ദ്ദേശിക്കാനാണ് തീരുമാനമെന്ന് പുത്തന്‍കട വിജയന് നേതാക്കളോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ ഭൂരിപക്ഷംപേര്‍ക്കും താത്പര്യമില്ലായിരുന്നു. അനില്‍കുമാറിന് ബദലായി മുതിര്‍ന്ന അംഗവും വിളപ്പില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജി. സുധാകരന്‍നായരുടെ പേരുമായി ഒരുവിഭാഗം രംഗത്തെത്തി. ഇത് അംഗങ്ങള്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചയായി. ഒടുവില്‍ പുത്തന്കടയുടെ നോമിനി തെറിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ നേതാക്കള്‍ ഇടപെട്ടാണ് സുകുമാരനെ ഒത്തുതീര്‍പ്പ് സെക്രട്ടറിയാക്കിയത്. താന്‍ സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ ഏര്യകമ്മിറ്റി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് 20ലക്ഷംരൂപയുടെ ബാധ്യതയുണ്ടെന്നും പുതുതായി സെക്രട്ടറിയായി വരുന്ന ആള്‍ക്ക് ബാധ്യത തീര്‍ക്കാന്‍ പ്രാപ്തിവേണമെന്നും പുത്തന്‍കട വിജയന് വാദിച്ചു. എന്നാല്‍ ആരും ആരെയും ബിനാമിയായി സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കേണ്ടതില്ലെന്ന് പ്രതിനിധികളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു.
നിലവിലുണ്ടായിരുന്ന ഏര്യകമ്മിറ്റിഅംഗങ്ങളില് ആരെയും മാറ്റിയിട്ടില്ല. പുതുതായി ഒരുവനിത ഉള്‍പ്പെടെ രണ്ടുപേരെ ഉള്‍പ്പെടുത്തി 19 അംഗ കമ്മിറ്റി 21 അംഗകമ്മിറ്റിയായി ഉയര്‍ത്തിയിട്ടുണ്ട്. ഏര്യകമ്മിറ്റിയില്‍ രണ്ടുചേരി നിലനില്‍ക്കുന്നുവെന്നത് സമ്മേളനത്തിലൂടെ വ്യക്തമായി. പുത്തന്‍കട വിജയനെ മൂന്നുടേം പൂര്‍ത്തിയാക്കിയതിനാല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഉറപ്പായതോടെയാണ് ഏര്യ സെക്രട്ടറിയെ സംബന്ധിച്ച് വടംവലി ആരംഭിച്ചത്. ഇപ്പോള്‍ സെക്രട്ടറിസ്ഥാനത്തെത്തിയതും പുത്തന്കടയുടെ ബിനാമിയാണെന്ന ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: