കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മുന്‍തൂക്കം നേടുന്നതുപോലെ സംസ്ഥാനഭരണം എങ്ങനെ മാറിമറിഞ്ഞാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനാണ് മുന്‍തൂക്കം. കാരണം കള്ളവോട്ട് ചെയ്യിക്കാന്‍ ഇക്കൂട്ടര്‍ക്കുള്ള ബിരുദാനന്തര ബിരുദം മറ്റാര്‍ക്കും ഇല്ല. ഒന്നുകില്‍ വ്യപകമായി കള്ളവോട്ട് ചെയ്യും, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി വോട്ടര്‍മാരെ പിന്തിരിപ്പിക്കും. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്താകെ മാറ്റം വന്നു. കേരളത്തിലെ എണ്‍മ്പതു ശതമാനം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ബിജെപി അംഗങ്ങള്‍ പ്രതിനിധികളായി. ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തിലേറിയപ്പോള്‍ മറ്റ് ചിലിയിടത്ത് പ്രതിപക്ഷത്തായി.
അത്തരത്തില്‍ സംസ്ഥാനത്തെ ഇരുമുന്നണികളെയും ഞെട്ടിച്ചായിരുന്നു തലസ്ഥാനത്ത് ബിജെപി പ്രതിപക്ഷത്ത് എത്തിയത്. നാല് സീറ്റുകൂടി കിട്ടിയിരുന്നെങ്കില്‍ ഭരണത്തിലായാനെ. നാലുപതിറ്റാണ്ടായി കേര്പ്പറേഷന് ഭരണം കൈയാളുന്ന സിപിഎമ്മിന് അന്നുമുതല്‍ തുടങ്ങി അസഹിഷ്ണുത. രഹസ്യമായി നടന്നിരുന്ന പങ്കു കച്ചവടങ്ങള്‍ കൗണ്‍സിലില്‍ യോഗങ്ങളില്‍ ഓരോന്നായി പുറത്തുവന്നു. ഇത്തരത്തില്‍ ജീവനക്കാരെ ഉപയോഗിച്ചും, ഭരണകക്ഷി നേരിട്ടും തട്ടിയെടുക്കുന്നത് കോടികള്‍.
മാലിന്യത്തിന്റെ പേരില്‍ എത്ര തുക തട്ടിയെടുത്താലും നഗരവാസികള്‍ കുറ്റം പറയില്ല. കാരണം മൂക്കുംപൊത്തി നടക്കാതിരിക്കണം, കൊതുകിനു ശമനമുണ്ടാകണം. ഇതിന്റെ പേരില്‍ പണം തട്ടിയെടുക്കാന്‍ പല ചെപ്പടി വിദ്യകളുണ്ട്. പൈപ്പ് കമ്പോസ്റ്റ്, എയ്റോബിന് ഇങ്ങനെ പലതും. കോടികള്‍ മുടക്കി നടപ്പിലാക്കുന്ന ഒരു പദ്ധതി പരാജയപ്പെടുമ്പോള്‍ അടുത്തത് വരും. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ എത്തി ഭരണാധികാരികള്‍ക്കുള്ള ശര്‍ക്കരകുടം ‘കിച്ചണ്‍ബിന്‍’. മാലിന്യ സംസ്ക്കരണത്തിനായി 15,833 കിച്ചണ്‍ ബിന്നുകള്‍ നഗരത്തില്‍ സ്ഥാപിക്കണം.
ബിന്നുകള്‍ സ്ഥാപിക്കുന്നതിന് ധനകാര്യകമ്മീഷന് ഗ്രാന്റ് ഇനത്തില്‍ മൂന്ന് കോടി നല്കി. ഒരു കിച്ചണ്‍ബിന്നിന് 1800 രൂപ നിരക്കില്‍ അക്രിഡറ്റിഡ് ഏജന്‍സിയായ ഐആര്‍ടിസിക്ക് കരാറും നല്കി. കരാര്‍ തുകയുടെ ഇരുപത് ശതമാനം മുന്‍കൂറായി ആരോടും ചോദിക്കാതെ മേയര്‍ വി.കെ.പ്രശാന്ത് നല്‍കുകയും ചെയ്തു. ബിജെപി അംഗങ്ങള്‍ ഇത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഭരണകക്ഷി അംഗങ്ങള്‍ പോലും കരാര്‍ സംബന്ധിച്ച് അറിയുന്നത്. കൗണ്‍സിലില്‍ വയ്ക്കാതെ ആറുമാസം കരാര്‍ വിഷയം മേയര്‍ പൂഴ്ത്തിവച്ചു. വിവാദമായതോടെ ജീവനക്കാരുടെ തലയില്‍ വീഴ്ച കെട്ടിവച്ചു മേയര്‍ തടിതപ്പി. എന്നാല്‍ തുകയുടെ ചെക്ക് മുന്‍കൂര്‍ ഒപ്പിട്ട് നല്കിയപ്പോള് നഗരസഭാ സെക്രട്ടറിയോട് മേയര്‍ ചോദിച്ചില്ല, കൗണ്‍സിലില്‍ വിഷയം അവതരിപ്പിക്കാത്തതെന്തെന്ന്.
ഐആര്‍ടിസി കമ്പനിയുടെ ഉടമസ്ഥര്‍ ആരെന്ന് അറിയുമ്പോഴാണ് തട്ടിപ്പ് നാടകത്തിന്റെ പുകമറ പുറത്തുവരുന്നത്. സിപിഎം ബുദ്ധിജീവികളുടെ നിയന്ത്രണത്തിലുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്. ഒരു കിച്ചണ്‍ബിന്നിന് പരമാവധി മാര്‍ക്കറ്റ് വില 300 രൂപ. ജിഎസ്ടി ഉള്‍പ്പെടെ നഗരസഭ നല്കിയ ബിന്നുകളുടെ എണ്ണത്തിന് ചിലവാകുന്നത് 50 ലക്ഷം. ബാക്കി തുകയുടെ അഴിമതിക്കഥകള്‍ ഭരണകക്ഷിയില്‍ തന്നെ അങ്ങാടിപ്പാട്ടായി. ഈ പാട്ട് നിര്‍ത്തലാക്കുന്ന തന്ത്രത്തിന്റെ ഭാഗം കൂടിയാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ നടപ്പിലാക്കിയത്. കിച്ചണ്‍ബിന്നിന്റെ കഥ പുറത്തുവന്നതോടെ ഇതിനുമുമ്പുള്ള ഒരോ അഴിമതിയും അന്വേഷിക്കണം എന്ന ആവശ്യവും ഉയരുന്നു.
സാധാരണക്കാരന് വീടുവയ്ക്കണമെങ്കില്‍ നഗരസഭയുടെ അനുമതിക്കായി മാസങ്ങള്‍ കാത്തിരിക്കണം. ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണെങ്കില്‍ ദിവസങ്ങള്‍ക്കകം അനുമതി. അനധികൃത അനുമതിക്കായി ഒരു കോടിവരെ കൈക്കൂലി നല്കിയതും പാട്ടാണ്. ഇത്തരത്തില്‍ നോട്ട് അസാധുവാക്കല്‍ സമയത്ത് പണം കൊടുത്ത് അനുമതി നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ ഒരു നിര്‍മ്മാണ കമ്പനി ഉദ്യോഗസ്ഥന് നഗരസഭാ ജീവനക്കാരന് സ്വര്‍ണ്ണമോതിരം ഊരി നല്കിയ സംഭവവും ഉണ്ടായി. ഭരണാധിപന് അറിയാതെ ഒരു കോടി വാഗ്ദാനം നല്‍കുമെന്ന് നഗരവാസികളാരും കരുതുന്നില്ല. പാങ്ങപ്പാറയില്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിനിടയില്‍ മണ്ണ് ഇടിഞ്ഞ് ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് നഗരസഭയ്ക്ക് ഉത്തരമില്ലായിരുന്നു.
നിര്‍മ്മാണത്തിന് എന്തടിസ്ഥാനത്തില്‍ അനുമതി നല്‍കിയെന്ന് വ്യക്തമല്ല. കഴിഞ്ഞ കൗണ്‍സിലിന്റെ അവസാന കാലഘട്ടത്തില്‍ തീരദേശത്ത് നഗരസഭാ ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച ഒരു സ്കൂള്‍ കെട്ടിടം ഉദ്ഘാടനം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ നിലം പൊത്തി. ഒരു അന്വേഷണവും ഇതുവരെയും ഉണ്ടായിട്ടില്ല.
അഴിമതി രൂക്ഷമായപ്പോള്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്ത സംഭവവും ഈ കൗണ്‍സിലിന് ഉണ്ട്. സിപിഐ അംഗം മേയറോട് ക്ഷോഭിച്ച് കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. മറ്റൊരംഗത്തിന് ജീവനക്കാരെ നിലയ്ക്കു നിര്‍ത്തണമെന്ന് മേയറോട് പറയേണ്ടിവന്നു. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികന്റെ വിധവയെയും കെട്ടിട സര്‍ട്ടിഫിക്കറ്റിനായി വട്ടം കറക്കി. ഒടുവില്‍ സര്‍ട്ടിഫിക്കറ്റിനായി നഗരസഭാ ഓഫീസിനു മുന്നില്‍ നെഞ്ചത്തടിച്ച് വിലപിക്കേണ്ടി വന്നു വിധവയ്ക്ക്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: