ഔറംഗാബാദ്: ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിക്കെതിരെ ആക്രമണ ഭീഷണിയുമായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്. മകന്റെ വിവാഹ ദിനത്തില്‍ മോദിയെ വീട് കയറി ആക്രമിക്കുമെന്നും വീടിന് തീയിടുമെന്നും ആര്‍ജെഡി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ തേജ് പ്രതാപ് ഭീഷണിപ്പെടുത്തി.
ബുധനാഴ്ച വൈകിട്ട് ദക്ഷിണ-മധ്യ ബീഹാറിലെ ഔറംഗബാദിലാണ് സംഭവം. മോദിയുടെ അനധികൃത സ്വത്തുക്കള്‍ തുറന്നു കാട്ടുന്നതിനാണിതെന്ന് അവകാശപ്പെട്ട് തേജ് പ്രതാപിന്റെ ആക്രോശം. ”മോദിയുടെ വീട്ടില്‍ കയറി അദ്ദേഹത്തെ മര്‍ദ്ദിക്കും. തടര്‍ന്ന് മകന്റെ വിവാഹച്ചടങ്ങ് നടക്കുമ്പോള്‍ വീടിന് തീയിടും. അതിലൂടെ മോദിയുടെ അനധികൃത സ്വത്തുക്കള്‍ വെളിപ്പെടും,” തേജ് പ്രതാപ് പറഞ്ഞതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത മാസം മൂന്നിനാണ് സുശീല്‍ മോദിയുടെ മകന്റെ വിവാഹം. ”മകന്റെ വിവാഹത്തിന് മോദി ക്ഷണിച്ചു. ഞങ്ങളെ അപമാനിക്കാനാണിത്. പോയാല്‍, ഞാന്‍ വിവാഹം തടസപ്പെടുത്തും. മോദിയുമായുള്ള പോരാട്ടം തുടരും. അതില്‍ വിജയിക്കും,” തേജ് പ്രതാപ് പറഞ്ഞതായി റിപ്പോര്‍ട്ട് തുടരുന്നു. ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമുള്ള അനധികൃത സ്വത്തുക്കളെക്കുറിച്ച് സുശീല്‍ മോദി ആരോപണമുന്നയിച്ചതാണ് തേജ് പ്രതാപിനെ പ്രകോപിപ്പിച്ചത്. എന്നാല്‍, തേജ് പ്രതാപിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന വിശദീകരണവുമായി ആര്‍ജെഡി വിദ്യാര്‍ത്ഥി വിഭാഗം നേതാവ് ആകാശ് യാദവ് രംഗത്തെത്തി. എന്നാല്‍, പ്രസംഗം തേജ് പ്രതാപ് നിഷേധിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച തേജ് പ്രതാപിന്റെ അമ്മ റാബ്റി ദേവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ബീഹാറില്‍ ആര്‍ജെഡിയുടെ അടിത്തറയിളകുന്നതാണ് അമ്മയെയും മകനെയും പ്രകോപിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: