ന്യൂദല്‍ഹി: വിവാദ ചലച്ചിത്രം പദ്മാവതി വിദേശത്തു റിലീസ് ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇന്ത്യയ്ക്കു പുറത്തുള്ള റിലീസ് മാറ്റിവെയ്ക്കുകയാണെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഡിസംമ്പര്‍ ഒന്നിന് വിദേശത്ത് റിലീസ് ചെയ്യാനായിരുന്നു തീരുമാനം.
അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ മാസം 28ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചിത്രത്തില്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചുവെന്നാണ് ആരോപണം.
ചിത്രത്തിലെ വിവാദരംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇതേ അഭിഭാഷകന് നേരത്തേ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് റിലീസില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറിയത്.
രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങള്‍ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: