തിരുവിതാംകൂര്‍ ദേവസ്വം അംഗങ്ങളുടെ കാലാവധി രണ്ട് വര്‍ഷമായി സര്‍ക്കാര്‍ ചുരുക്കിയതോടെ പ്രയാര്‍ ഗോപാലകൃഷ്ണന് കസേരക്ക് ഇളക്കം സംഭവിച്ചു. ഇത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചതായി മാധ്യമങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. ചില പ്രത്യേക മതക്കാര്‍ക്ക് അവരുടെ വിശ്വാസം- അത് എന്തായാലും- നിലനിര്‍ത്താന്‍ ഭരണഘടനതന്നെ മാറ്റിമറിക്കുന്നവരാണ് പ്രയാര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി എന്ന് മനസ്സിലാക്കുന്നത് അദ്ദേഹത്തിന് നന്നായിരിക്കും.
കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് ഷാബാനു കേസിന്റെ സുപ്രീംകോടതിവിധിയെ മറികടക്കാന്‍ കോണ്‍ഗ്രസിന്റെ കേരളത്തിലുള്ള ഘടകകക്ഷിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഭരണഘടനതന്നെ ഭേദഗതി ചെയ്ത കാര്യം പ്രയാര്‍ മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസായിരുന്നെങ്കില്‍, മുത്തലാക്ക് നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെ മറികടക്കാന്‍ ഒരു ഭരണഘടനാ ഭേദഗതികൂടി പ്രതീക്ഷിക്കാമായിരുന്നു.
ക്ഷേത്രാരാധനയിലും ഹൈന്ദവ ആചാരങ്ങളിലും വിശ്വാസമുണ്ട് എന്ന് രേഖാമൂലം ഗവര്‍ണറെ അറിയിക്കുന്ന ഹിന്ദുവായ വ്യക്തികളെ മാത്രമേ ദേവസ്വം മന്ത്രിയായും, ഭരണസമിതി അംഗമായും സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ പാടുള്ളൂ എന്ന് ഭരണഘടനയിലെ ദേവസ്വം ആക്ട് ഭേദഗതിചെയ്യാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രയാര്‍ ഗോപാലകൃഷ്ണന് തയ്യാറുണ്ടോ. അടുത്തതവണ ബിജെപി തന്നെയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ സമ്മര്ദ്ദമില്ലാതെതന്നെ ഹൈന്ദവ ആരാധനാലയങ്ങളെ അവിശ്വാസികളുടെ കറുത്ത കൈകളില്‍നിന്ന് രക്ഷിക്കാന്‍ ഭരണഘടനാ ഭേദഗതി പ്രതീക്ഷിക്കാം. ചിലപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ ദേവസ്വം ബോര്‍ഡുകളുടെ ആവശ്യംതന്നെ ഉണ്ടാവുകയില്ല. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ മിക്ക ക്ഷേത്രങ്ങളും ഭരിക്കുന്നത് ഹിന്ദുവായ ഹൈന്ദവിശ്വാസികളുടെ ട്രസ്റ്റ് ആണ്.
കെ. ശ്രീനിവാസന്, കോഴിക്കോട്
ഗുരുപ്രതിമയ്ക്ക് ഈഗതി വരരുത്
ശ്രീനാരായണ ഗുരുദേവന്റെ നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഗുരുവിന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകിയാണെങ്കിലും സ്വാഗതാര്‍ഹമാണ്. എന്നാല്‍ തലസ്ഥാന നഗരിയില്‍ സ്ഥാപിച്ചിട്ടുള്ള സാമൂഹിക സാംസ്കാരിക നവോത്ഥാന നായകരുടെ ഓരോ പ്രതിമകളുടേയും തലയില്‍, മുഖത്ത്, തോളില്‍ എന്നുവേണ്ട മുഴുവന്‍ ഭാഗത്തും പക്ഷികള്‍ കാഷ്ഠിച്ചുവച്ചിരിക്കുന്നതു കാണാം. അതുപോലെ കടന്നലുകള്‍ കൂടുകൂട്ടിയിരിക്കുന്നതും കാണാം.
കേരള നവോത്ഥാന ചരിത്രത്തില്‍ വലിയ പങ്കുവഹിക്കുകയും, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത് വചനവും, മതമേതായാലും മനുഷ്യന് നന്നായാല്‍ മതി, സംഘടിച്ച് ശക്തരാകുവിന്, വിദ്യകൊണ്ട് പ്രബുദ്ധരാകുവിന് തുടങ്ങിയ പ്രശസ്തങ്ങളായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച മഹാനാണ് ഗുരു. ആ ഗുരുവിന്റെ പ്രതിമയും ഈവിധത്തില്‍ കാണാന്‍ ഇടയായാല്‍ അത് ഗുരുഭക്തര്‍ക്ക് ദുഃഖമുണ്ടാക്കും. അതിനാല്‍ ഗുരുവിന്റെ പ്രതിമക്ക് ഈ ഗതി ഉണ്ടാകാതിരിക്കാന്‍ വേണ്ട വിധത്തിലായിരിക്കണം അത് നിര്‍മിച്ച് സ്ഥാപിക്കേണ്ടത്.
കണ്ണോളി സുനില്‍, തേലപ്പിള്ളി, തൃശൂര്‍
ഹരിവരാസന കര്‍ത്താവ് ആര് ?
യേശുദാസിന്റെ ഹരിവരാസനാലാപനത്തില് തെറ്റുണ്ടെന്ന് ഒരു സഹൃദയനെന്ന നിലയില്‍ ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പത്രങ്ങളെ അറിയിച്ചിരുന്നു. 1974ല്‍ റിലീസായ സിനിമയാണ് സ്വാമി അയ്യപ്പന്. പി.സുബ്രഹ്മണ്യം മെരിലാന്റ് സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച പടത്തില്‍ മനോഹരമായ പാട്ടുകളുണ്ട്. വയലാറിന്റെ നിര്‍ദ്ദേശത്തിലാണ് ഹരിവരാസനം എന്ന കീര്‍ത്തനം ചേര്‍ക്കപ്പെട്ടത്.
അന്നത്തെ സൗണ്ട് റിക്കോഡിങ് എഞ്ചിനീയറായിരുന്ന കൃഷ്ണ ഇളമണ്‍ പടം റിലീസായപ്പോള്‍ത്തന്നെ എന്റെ ബന്ധുവായ വയലാറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിരുന്നു. എന്നാല്‍ റിക്കോഡിങ് ഇറങ്ങിക്കഴിഞ്ഞ നിലയ്ക്ക് ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലായിരുന്നു. ദേവരാജനും അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
അരുവിമര്‍ദ്ദനം എന്നാണ് യേശുദാസ് ഉച്ചരിച്ചത്. അരി വിമര്‍ദ്ദനം ആണ് ശരി.(അരി-ശത്രു, വിമര്‍ദ്ദനം-നാശനം)1918ല്‍ പ്രസിദ്ധീകൃതമായ ഭജനരത്നാവലിയില് ഈ കീര്ത്തനമുണ്ടെന്ന് എന്റെ വലിയമ്മാവനും മറ്റും പറഞ്ഞുകേട്ടിട്ടുണ്ട്.(പഴശ്ശിമൂലം കൃഷ്ണപുരം കോവിലകം രാമവര്‍മ്മ).1899ല്‍ ജനിച്ച അദ്ദേഹം 1905 മുതല്‍ ശബരിമലയ്ക്ക് പോയിരുന്ന ആളാണ്. വനാന്തരങ്ങളിലും ആറ്റുതീരങ്ങളിലും തീയിട്ടുകൂട്ടി പാടിയിരുന്നു ഹരിവരാസനം. കര്‍ത്താവ് ആരെന്ന് നിശ്ചയമില്ല.
സമ്മതവൃത്തത്തിന്റെ ഈണത്തോട് സാമ്യമുള്ള ഹരിവരാസനം മധ്യമാവതി രാഗത്തിലാക്കിയത് ദേവരാജനാണ്. ധര്മശാസ്തൃസ്തുതി(1945)അമൃതത്രയം(1963)എന്നീ പേരുകളിലിറങ്ങിയ ഗ്രന്ഥങ്ങളിലും ഹരിവരാസനമുണ്ട്. പകര്‍ത്തി എഴുതിയാല്‍ രചനയാവില്ലല്ലോ. അഗസ്റ്റിന് ജോസഫും സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരും പുത്തന്‍കാവ് മാത്തന് തരകനും എം.പി.മന്മഥനും ഇത് പാടിക്കേട്ടിരുന്നു എന്ന് എന്റെ പിതാവും (അമ്പലപ്പുഴ രാമവര്‍മ്മ) പറഞ്ഞിട്ടുണ്ട്.
രാജാ ശ്രീകുമാര്‍ വര്‍മ്മ,
കോട്ടയം
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ശരിയോ?
പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതിനെ ന്യായീകരിച്ചും എതിര്‍ത്തും പത്രങ്ങള്‍, ചാനലുകള്‍ എന്നിവയില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളുമുണ്ടായി.
രാജഭരണകാലത്ത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ക്ഷേത്രം വ്യക്തികള്‍ക്കോ, സമുദായത്തിനോ ആയാലും പ്രശ്നങ്ങള്‍ വരുമ്പോള്‍ രാജാവ് ഇടപെടാറുണ്ട്. മുന്‍കാലത്ത് ക്ഷേത്രങ്ങള്‍ അതത് സ്ഥലത്തെ പ്രമുഖരെ ഭരണച്ചുമതല ഏല്‍പ്പിക്കും. ക്രമക്കേടുകള്‍ കണ്ടാല്‍ പിടിച്ചെടുത്ത് മറ്റൊരു വ്യക്തിയെ ഏല്‍പ്പിക്കാറുണ്ട്. ഇന്ന് രാജാവിന് പകരം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണമാണ്. അന്ന് രാജാവിനെ ചോദ്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇന്ന് ജനാധിപത്യ രീതിയില്‍ നമുക്ക് പ്രതികരിക്കാം.
പാര്‍ത്ഥസാരഥി ജീവനക്കാരും ഭരണസമിതിയും തമ്മില്‍ പ്രശ്നം. മഞ്ചേരിയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും പ്രശ്നങ്ങള്‍ മൂലം ട്രസ്റ്റിമാരെയോ എച്ച്ആര്സിയേയോ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. തര്‍ക്കങ്ങളുള്ള ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെയും സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായിട്ടില്ല എന്നല്ല പറയുന്നത്.
പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടിക്രമങ്ങളെയാണ് നാം കാണേണ്ടതും, ചിന്തിക്കേണ്ടതും. ഇത്രയും സന്നാഹത്തോടെ കോടതിവിധി മുഴുവനായി വരാതെ ശത്രുരാജ്യത്തുചെന്ന് രാജ്യം പിടിച്ചടക്കിയപോലെ പാതിരാത്രിയില്വന്ന് ക്ഷേത്രം പിടിച്ച നടപടി ജനാധിപത്യ മര്യാദകള്‍ക്ക് ചേര്‍ന്നതല്ല.
ഇതില്‍ നമ്മള് കാണേണ്ടതായ ചില വസ്തുതകള്‍ കൂടി ഉണ്ട്. ആദ്യം ശബരിമലയില്‍ സ്ത്രീ പ്രശ്നം ചര്‍ച്ചയായി. ഇതിന് സുപ്രീംകോടതിയില്‍ പോയത് ഒരു ഹിന്ദുവിശ്വാസിയായിരുന്നില്ല. ഹിന്ദുസമൂഹത്തിലെ സ്ത്രീകളാരും ഈ ആവശ്യം ഉന്നയിച്ചില്ല. കേരളത്തിലെ ഹിന്ദുക്കള്‍ രണ്ടുതട്ടിലാണ്. ക്ഷേത്ര പൂജകള്‍ക്ക് ബ്രാഹ്മണനും ദളിതനും. നോക്കൂ വിവേചനം. ബ്രാഹ്മണ്യം നേടിയാല്‍ ബ്രാഹ്മണനായി. വേദമന്ത്രങ്ങള്‍ പഠിച്ച് ജീവിതത്തില്‍ അവ കൃത്യമായി പാലിക്കുന്നവര്‍ എല്ലാവരും ബ്രാഹ്മണരാണ്.
ഹിന്ദു ക്ഷേത്രങ്ങളില്‍ വേദം പഠിപ്പിക്കണം എന്ന് പറഞ്ഞപ്പോള്‍ പ്രയാര്‍ ഗോപാലകൃഷ്ണനെ പുറത്താക്കി. ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത് ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ല എന്നുതന്നെയാണ്. ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ തന്നെയാണ് കണ്ണ്.
പക്ഷേ ഈ ക്ഷേത്രഭരണങ്ങള്‍ ആര് ഏറ്റെടുക്കും? മറ്റു മതങ്ങളെപ്പോലെ മതപുരോഹിതന്മാരോ സംഘടനകളോ ചട്ടക്കൂടുകളോ ഇല്ല. എല്ലാം വ്യത്യസ്ത തട്ടുകളിലായി നിലകൊള്ളുന്നു.
ഇനിയെങ്കിലും നമ്മുടെയിടയിലുള്ള അനൈക്യം ഒഴിവാക്കി ഐക്യം നിലനിര്‍ത്തുക. അറിവുള്ള സന്യാസി ശ്രേഷ്ഠരെ ഉള്‍പ്പെടുത്തി ഒരു വിശാല ഐക്യം ഉണ്ടാക്കി ക്ഷേത്രഭരണകാര്യങ്ങളിലും ഭരണത്തിന്റെ തലപ്പത്തും ശ്രേഷ്ഠരെ ഇരുത്തുക. നേരാംവണ്ണം ക്ഷേത്രകാര്യങ്ങള്‍ നടത്തുവാന്‍ താല്പര്യമുള്ള സന്യാസിമാരെ ക്ഷേത്രഭരണചുമതല ഏല്‍പ്പിക്കുക. അഴിമതി കുറഞ്ഞുകിട്ടും.
ഇന്ന് വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്നവരുടെ കൈവശമുള്ള ക്ഷേത്രങ്ങളിലും പ്രശ്നങ്ങളുണ്ട്. ഇല്ലെന്ന് ഭംഗിവാക്ക് പറയാം. അങ്ങനെയുള്ള അവസരങ്ങളില്‍ കോടതികളിലോ സര്‍ക്കാര്‍ തലത്തിലോ പ്രശ്നങ്ങള്‍ എത്താതെ നോക്കുകയാണ് വേണ്ടത്. ഓരോ വിശ്വാസികളുടെയും കര്‍ത്തവ്യം പരസ്പരം കലഹിക്കുമ്പോള്‍ അത് ഞങ്ങള്‍ക്ക് ബാധകമല്ല എന്നുപറഞ്ഞ് മാറിനില്ക്കലല്ല. കലഹങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിതപിച്ചിട്ട് എന്ത് കാര്യം. ഓരോരുത്തരും കൈകോര്‍ത്ത് വിശ്വാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം.
ഒ.പി. നമ്പീശന്,
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: