കോട്ടയം: ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് കയറൂരിവിട്ട സ്വാതന്ത്ര്യമാണുള്ളതെന്നും അതില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നും സഫാരി ചാനല്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ തളയ്ക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം വളരെ വലുതാണ്. മാധ്യമ സ്വാതന്ത്ര്യം വ്യക്തിനിഷ്ഠമല്ല, അത് സമൂഹത്തിന് വേണ്ടിയായിരിക്കണം. മാധ്യമ പ്രവര്‍ത്തനത്തിന്റെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് വിപ്ലവകരമായി മുന്നേറുന്ന നവമാധ്യമങ്ങളിലൂടെ ഏതൊരു പൗരനും മാധ്യമ പ്രവര്‍ത്തകനാകാന്‍ കഴിയും. മാധ്യമ മേഖിലയിലുള്ളവര്ക്ക് ലോകത്തെ മുഴുവനും മനസ്സില്‍ കണ്ടുകൊണ്ട് ചിന്തിക്കുവാന്‍ കഴിവുള്ളവരായിരിക്കണമെന്നുമ അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ ആത്മനിയന്ത്രണം പാലിക്കണമെന്ന് സെമിനാര്‍ മോഡറേറ്റര്‍ ആയ മാടവന ബാലകൃഷ്ണപിള്ള പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയം നിരന്തരമായി ചര്‍ച്ച ചെയ്യുന്നതിന്റെ കാരണം തേടുകയായിരുന്നു ചര്‍ച്ചയുടെ മറ്റൊരു ലക്ഷ്യം. ഭരണഘടന ഒരു സാധാരണ പൗരന് നിര്‍ദ്ദേശിക്കുന്ന അവകാശങ്ങളില്‍ അധിഷ്ഠിതമാണ് മാധ്യമാവകാശവും. കലുഷിതമായ സമൂഹത്തിലെ ജീര്‍ണ്ണത അകറ്റുന്നതിന് പകരം ഭരണകൂടത്തിനായി കൂലിക്കെഴുതുന്ന മാധ്യമ ധര്‍മ്മം അപകടകരമാണെന്നും യഥാക്രമം തിരുത്തലുകള്‍ ആവശ്യമാണെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. വീക്ഷണം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.അജയകുമാര്‍, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എം.ഒ.വര്‍ഗീസ്, കേരള ശബ്ദം സ്പെഷ്യല്‍ കറസ്പോണ്ടന്റ് ചെറുകര സണ്ണി ലൂക്കോസ്, കേരളകൗമുദി സ്പെഷ്യല്‍ കറസ്പോണ്ടന്റ് വി.ജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തിലെ മികവിന് 75 അവാര്‍ഡുകള്‍ നേടിയ ദീപിക ബ്യൂറോ ചീഫ് റെജി ജോസഫിനെയും 25വര്‍ഷത്തെ സേവനത്തിന് അക്ഷരനാദം മാനേജിംഗ് എഡിറ്റര്‍ സക്കറിയ കുര്യനെയും മാടവന ബാലകൃഷ്ണപിള്ള പൊന്നാടയണിയിച്ചു. ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ.ജസ്റ്റിന് കാളിയാനിയില്‍ മൊമെന്റോ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: