കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പിലെ രണ്ടാം മത്സരത്തിന് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാവുന്നു. കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി എത്തുന്നത് നവാഗതരായ ജംഷഡ്പൂര്‍ എഫ്സി. ഇരുടീമുകളും ആദ്യ ജയം നേടാനാണ് കൊച്ചിയുടെ തിരുമുറ്റത്ത് പന്തുതട്ടാനിറങ്ങുന്നത്. രാത്രി എട്ടിനാണ് കിക്കോഫ്.
ആദ്യ മത്സരത്തില്‍ ഇരു ടീമുകളും സമനില പാലിച്ചിരുന്നു. കൊച്ചിയിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയോടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില. ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ജംഷഡ്പൂര്‍ എഫ്സി പിടിച്ചുകെട്ടിയത്. ഇരു ടീമുകളും ഇന്ന് ആദ്യ വിജയം ലക്ഷ്യമിട്ടായിരിക്കും കളിക്കാനിറങ്ങുക.
എന്നാല്‍ സ്റ്റേഡിയത്തിലെത്തിയ അരലക്ഷത്തിലേറെ വരുന്ന ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് എടികെയ്ക്കെതിരെ പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സിന് തൊട്ടതെല്ലാം പിഴച്ച ഈ മത്സരത്തില്‍ ഒരിക്കല്‍ പോലും എടികെയെ വെല്ലുവിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും പിന്നിലായി. ഗോള്‍കീപ്പര്‍ പോള്‍ റെച്ചുബ്കയുടെ മിന്നുന്ന പ്രകടനമാണ് തോല്‍വിയില്‍ നിന്ന് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. പ്രതിരോധത്തില്‍ സന്ദേശ്ജിംഗനും നെമഞ്ജ പെസിക്കും മികച്ചു നിന്നു. പരിക്കിന്റെ പിടിയിലുള്ള വെസ് ബ്രൗണ്‍ ഇന്നും കളിക്കാനിറങ്ങില്ലെന്നാണ് സൂചന. എന്നാല്‍ മധ്യ-മുന്നേറ്റനിരകള്‍ പാളിപ്പോയി.
ഏറെ വിലകൊടുത്തു കൊണ്ടുവന്ന ദിമിത്രി ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും ഉള്‍പ്പെടെയുള്ളവര്‍ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ബള്‍ഗേറിയയുടെയും സൂപ്പര്‍താരമായിരുന്ന ബര്‍ബറ്റോവ് പന്തുകിട്ടാതെ ഉഴറി നടക്കുകയായിരുന്നു പലപ്പോഴും.
തുടക്കത്തില്‍ 4-2-3-1 ശൈലിയില്‍ കളത്തിലെത്തിയ ബ്ലാസ്റ്റേഴ്സ് പിന്നീട് 4-4-2 ശൈലിയിലേക്ക് മാറിയെങ്കിലും കാര്യമുണ്ടായില്ല. മധ്യനിരയില്‍ മികച്ച ഒരു പ്ലേ മേക്കറുടെ അഭാവം മത്സരത്തില്‍ നിറഞ്ഞുനിന്നു.
വിങിലൂടെ ചില മുന്നേറ്റങ്ങള്‍ നടത്തിയ ഘാന കൗമാരതാരം കറേജ് പെക്കൂസണും ഡിഫന്‍സ് മിഡ്ഫീല്ഡറുടെ റോളിലിറങ്ങിയ മിലന് സിങും മാത്രമാണ് ഇതിനൊരു അപദാനം. മികച്ച മുന്നേറ്റങ്ങള്‍ പെക്കൂസണ് നടത്തിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാതിരുന്നതോടെ അവയെല്ലാം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. അരാട്ട ഇസുമിയും വിനീതും മികച്ച ഫോമിലേക്കുയര്ന്നതുമില്ല. ഈ കളിയുടെ രണ്ടാം പകുതിയില്‍ മാര്‍ക്ക് സിഫ്നിയോസിനെ ഹ്യൂമിന്റെ പകരക്കാരനായി എത്തിയശേഷമാണ് അല്പമെങ്കിലും ഉണര്‍വ്വ് ബ്ലാസ്റ്റേഴ്സ് നിരയില്‍ കാണാന്‍ കഴിഞ്ഞത്. ഇന്ന് ആദ്യഇലവില് പെക്കൂസണൊപ്പം സിഫ്നിയോസ് ഇറങ്ങാനാണ് സാധ്യത. കഴിഞ്ഞ കളിയില്‍ സംഭവിച്ച പാളിച്ചകള്‍ പരിഹരിച്ച് ഇന്ന് ഇറങ്ങിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സ് ഇന്നും നിരാശപ്പെടുത്തിയേക്കും. മറിച്ചായാല്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് മികച്ച ഒരു മത്സരം കാണുകയും ചെയ്യാം.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റീവ് കൊപ്പലിന്റെ കരുത്തിലാണ് ജംഷഡ്പൂര്‍ എഫ്സി എത്തുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ അവര്‍ക്കായില്ല. ഗോള്‍കീപ്പര്‍ സുബ്രതാപാലിന്റെ മികച്ച പ്രകടനമാണ് തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്. കഴിഞ്ഞ കളിയില്‍ പകരക്കാനായി കളത്തിലെത്തി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ഡിഫന്‍ഡര്‍ ആന്ദ്രെ ബിക്കെ ഇന്ന് ജംഷഡ്പൂര്‍ നിരയില്‍ കളിക്കാനുണ്ടാവില്ല. എന്നാല്‍ ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനമായിരുന്നു അവരുടേത്. 4-3-3 ശൈലിയില്‍ കളത്തിലെത്തിയ അവരുടെ നിരയില്‍ ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദ്യുതി മികച്ച പ്രകടനം നടത്തിയിരുന്നു.
ഒപ്പം നൈജീരിയന്‍ താരം ഇസു അസുക, ജെറി മവിമിങ്താന എന്നിവരായിരുന്നു മറ്റ് സ്ട്രൈക്കര്‍മാര്‍. ഇന്ന് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്ന കെര്‍വന്‍സ് ബെര്േഫാര്ട്ട് ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. പ്രതിരോധത്തില്‍ അനസ് എടത്തൊടി, സ്പാനിഷ് താരം ടിരി എന്നിവരാണ് പ്രതീക്ഷ. കടലാസില്‍ കരുത്തരായ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയെ ഇവര്‍ പിടിച്ചുകെട്ടിയാല്‍ അവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. മധ്യനിരയില്‍ കളംപിടിക്കാന്‍ ബ്രസീലിയന്‍ താരങ്ങളായ എമേഴ്സണ്‍ മൗറ, മാത്യൂസ് ഗൊണ്കാല്വസ്, ഇന്ത്യന്‍ താരം മെഹ്താബ് ഹുസൈന് എന്നിവരുണ്ട്.
ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ജയം പ്രതീക്ഷിച്ചാണ് രണ്ട് ടീമുകളും ഇറങ്ങുക. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടത്തിനായിരിക്കും കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: