ഇരിട്ടി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ താലൂക്ക് തല അവലോകനത്തിന് സെക്രട്ടറിക്ക് പകരമെത്തിയ പഞ്ചായത്തിലെ കീഴ്ജീവനക്കാരെ ജില്ലാ കളക്ടര്‍ യോഗത്തില്‍ നിന്നും ഇറക്കിവിട്ടു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് ജീവനക്കാരുടെ അലസതക്കെതിലെ കളക്ടര്‍ മീര്‍ മുഹമ്മദലി അരിശം കൊണ്ടത്.
ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍ എടുത്ത നടപടികളെപ്പറ്റിയുള്ള അവലോകനത്തിനാണ് മേഖലയിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. വിവിധ ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ എടുത്ത തീരുമാനങ്ങള്‍ അറിയിക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാരെ വിളിച്ചപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ജില്ലാ ഭരണമേധാവിക്ക് മനസ്സിലായത്. പഞ്ചായത്ത് സെക്രട്ടമാര്ക്ക് പകരം എത്തിയ മറ്റ് ജീവനക്കാര്‍ക്ക് എടുത്ത തീരുമാനങ്ങളില്‍ വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞില്ല. ഓരോ പഞ്ചായത്ത് സെക്രട്ടറിമാരെ വിളിച്ചപ്പോഴും സെക്രട്ടറിക്ക് പകരം കീഴ്ജീവനക്കാരാണ് എത്തിയത്. പായം പഞ്ചായത്ത് സെക്രട്ടറിക്ക് പകരം എത്തിയ ജൂനിയര്‍ സൂപ്രിനോട് സെക്രട്ടറി എവിടെയെന്ന് ചോദിച്ചപ്പോള്‍ ഗൃഹപ്രവേശനത്തിന് പോയതാണെന്ന മറുപടികൂടി ലഭിച്ചതോടെ കളക്ടര്‍ കൂടുതല്‍ ക്ഷുഭിതനായി. അടുത്ത ദിവസം തന്നെ അവധി അപേക്ഷ തന്റെ ചേംബറില്‍ എത്തിച്ചതിന് ശേഷം ബാക്കി പിന്നീട് തീരുമാനിക്കാമെന്ന മുന്നറിയിപ്പും കളക്ടര്‍ നല്കി. പായം, തില്ലങ്കേരി, പടിയൂര്‍, പേരാവൂര്‍ പഞ്ചായത്ത് സെക്രട്ടറിമാരാണ് യോഗത്തില്‍ എത്താഞ്ഞത്. ഇവര്‍ക്ക് പകരമെത്തിയവരുടെ മുറുപടി കേള്‍ക്കേണ്ടെന്ന് പറഞ്ഞ് ഇവരോട് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാനും കളക്ടര്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ മൂന്നാം വാരം വീണ്ടും താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: