തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ ചികിത്സ വിദഗ്ധന്‍ ഡോ.രാജീവ് രാഘവനെ ഓപ്പറേഷന് തീയ്യറ്ററിനകത്ത് വച്ച് വാര്‍ഡില്‍ ചികിത്സയിലിരിക്കുന്ന രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പരിക്കറ്റ ഡോക്ടറെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൈക്കും വയറിനുമാണ് പരിക്കേറ്റിട്ടുളളത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. കതിരൂര്‍ തരുവണത്തെരുവിലെ തെരുപറമ്പത്ത് ചേമ്പത്തി നാരായണിയുടെ മകന് രമേഷ് ബാബു, മകളുടെ മകന് രജീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സംഭവം ഇങ്ങനെ, ചേമ്പത്തി നാരായണിയെ നടുവേദനയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ഡോ.രാജീവ് രാഘവനെ കാണിച്ചിരുന്നു. ആശുപത്രി ഡോക്ടറായ ഇദ്ദേഹം വീട്ടില്‍ വച്ചാണ് നാരായണിയെ പരിശോധിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു നിര്‍ദേശം. ആശുപത്രിയില്‍ കിടത്തിയതില് പിന്നിട് ചില മരുന്നുകള്‍ നല്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗിയുടെ നില തീര്‍ത്തും വഷളായി. കഴുത്ത് നിവര്ത്താനാവാതെയും കണ്ണ് തുറക്കാനാവാതെയും കിടപ്പിലായ നാരായണിയുടെ വയര്‍ വീര്‍ത്തു. ബന്ധുക്കള്‍ വിവരം പറഞ്ഞപ്പോള്‍ ഡോക്ടര്‍ സ്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. സ്കാനിംഗ് റിപ്പോര്‍ട്ടുമായി പലതവണ ഡോക്ടറെ സമീപിച്ചെങ്കിലും കാണാന്‍ പറ്റിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇതില്‍ പിന്നീടാണ് ഇന്നലെ ഉച്ചയോടെ രോഗിയുടെ അടുത്ത ബന്ധുക്കളായ രണ്ടു പേര് ഡോക്ടറെ കാണാന്‍ തീയ്യേറ്ററില്‍ കയറിയത്. ഈ സമയം ഡോക്ടര്‍ പുറത്തേക്കുവരികയായിരുന്നു. കയ്യിലുള്ള സ്കാനിംഗ് റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍ തന്റെ ചികിത്സ കഴിഞ്ഞെന്നും മെഡിക്കല്‍ ഡോക്ടറെ കാണിക്കാനുമാണ് പറഞ്ഞതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഒന്‍പത് ദിവസത്തെ ഡോക്ടറുടെ ചികിത്സകൊണ്ട് രോഗി വളരെ അവശനിലയിലാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും തനിക്ക് അറിയേണ്ട ആവശ്യമില്ലെന്ന് കയര്‍ത്തു പറഞ്ഞുവത്രെ. ഇതേത്തുടര്‍ന്ന് ഡോക്ടറും ബന്ധുക്കളും വാക്കേറ്റമായി. ഇതിനിടയില്‍ നിലത്തുവീണ ഡോക്ടറെ സഹപ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
നാരായണിയുടെ സ്കാനിംഗ് റിപ്പോര്‍ട്ട് തീയ്യേറ്ററിനുള്ളില്‍ വെച്ച് പരിശോധിക്കുമ്പോള്‍ ഇവരുടെ ബന്ധുക്കളായ രണ്ടുപേര്‍ യാതൊരു കാരണവും കൂടാതെ ട്രോളിയിലിരിക്കുകയായിരുന്ന തന്നെ താഴത്ത് വലിച്ചിടുകയും വയറ്റത്തും കാലിനും ചവിട്ടുകയും ദേഹമാസകലം അടിക്കുകയും ചെയ്തതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോ.രാജീവ് രാഘവന് പറഞ്ഞു. കഴിഞ്ഞ ഒന്‍പത് ദിവസവും നാരായണിക്ക് വിദഗ്ധ ചികിത്സ നല്‍കിയതായും രോഗിക്ക് ശാരീരിക അസ്വസ്ഥത ഏറെ ഉള്ളതിനാല്‍ ജനറല്‍ വിഭാഗത്തിലെ ഫിസിഷ്യനെ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നുവെന്നാണ് ഡോക്ടറുടെ വിശദീകരണം.
കേട്ടാലറപ്പുളവാക്കുന്നഭാഷയില് അസഭ്യം പറയുകയും വീട്ടില്‍ കയറി അക്രമിക്കുമെന്നു ഭീഷണിമുഴക്കുകയും ചെയ്തതായി ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ആശുപത്രി പരിസരത്ത് പ്രതിഷേധ യോഗം ചേര്‍ന്നു. സംഭവമറിഞ്ഞ് നഗരസഭാ ചെയര്മാന് സി.കെ.രമേശന്, പ്രതിപക്ഷ നേതാവ് എം.പി.അരവിന്ദാക്ഷന്, ആശുപത്രി വികസനസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: