കണ്ണൂര്‍: അഴീക്കല്‍ മേഖലയില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പോലീസിന്റെ ഒത്താശ. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ഈ മേഖലയില്‍ നിരവധി അക്രമസംഭങ്ങള്‍ നടന്നിട്ടും ഒരു പ്രതിയെപ്പോലും പിടികൂടാന്‍ വളപട്ടണം പോലീസിന് കഴിഞ്ഞിട്ടില്ല.
വളപട്ടണത്ത് ശ്രീജിത്ത് കൊടേരി എസ്ഐയായി ചുമതലയേറ്റെടുത്തതിന് ശേഷമാണ് ഈ മേഖലയില്‍ സിപിഎം അക്രമങ്ങള്‍ ഏറിയത്. പോലീസിന്റെ സംരക്ഷണത്തിലാണ് സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. വളപട്ടണം എസ്ഐ ശ്രീജിത്ത് സിപിഎമ്മിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ്. സിപിഎം ക്രിമിനലുകള്‍ക്ക് എല്ലാവിധ സംരക്ഷണങ്ങളും നല്കുന്ന എസ്ഐ സംഘപരിവാര്‍ പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റിയംഗമായ ആറാംകോട്ടത്തെ പ്രശാന്തിന് നേരെ ബോംബേറും രണ്ട് തവണ വീടീന് നേരെ അക്രമവുമുണ്ടായി. സംഭവത്തിലെ പ്രതികളെ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.
അലവിലിലെ ശ്രീനാഥിന്റെ വീടിന് നേരെ ബോംബെറിയുകയും വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ, സ്കൂട്ടര്‍ എന്നിവ തകര്‍ക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തിലും പ്രതികള്‍ പിടിയിലായിട്ടില്ല. ഈ സംഭവത്തില്‍ ഏകദേശം മുക്കാല്‍ ലക്ഷത്തോളം രൂപ നാശനഷ്ടമുണ്ടായിരുന്നു. ആറാംകോട്ടത്തെ ഷിബുവിന്റെ വീടിനും കപ്പക്കടവിലെ വൈശാഖിന്റെ വീടിനും ബിജെപി മണ്ഡലം സെക്രട്ടറി പാപ്പിനിശ്ശേരിയിലെ തുത്തിയില്‍ ബിജുവിന്റെ വീടിനും നേരെ ബോംബാക്രമണമുണ്ടായെങ്കിലും ഈ സംഭലങ്ങളിലെയൊന്നും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ബിജുവിന്റെ വീടിന് നേരെ മൂന്ന് തവണയാണ് അക്രമമുണ്ടായത്.
മണ്ഡല് കാര്യവാഹ് പാപ്പിനിശ്ശേരിയിലെ ബിജോഷിന്റെ ബൈക്ക് തകര്‍ത്ത സംഭവം, ആര്‍എസ്എസ് മുന്‍ ചിറക്കല്‍ ഖണ്ഡ് കാര്യവാഹ് വല്‍സന്റെ ഓട്ടോ കത്തിച്ച സംഭവം, ശാഖാ കാര്യവാഹ് ബിനോയ് ബെന്ട്രിക്കിനെ അക്രമിച്ച സംഭവം എന്നീ കേസുകളിലെ പ്രതികളും നാട്ടില്‍ സൈര്വവിഹാരം നടത്തുകയാണ്. അക്രമത്തില്‍ ബിനോയ് ബെന്ട്രിക്കിന്റെ ഇരുകാലുകളും തകര്‍ന്ന് ഏഴുമാസമായി ചികിത്സയിലാണ്. അക്രമക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് അക്രമിക്കപ്പെട്ട ബിനോയിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു ചെയ്തത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ 18 ന് വെള്ളക്കില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിലെ പ്രതികളും പുറത്ത് സൈ്വര്യവിഹാരം നടത്തുകയാണ്. ദിവസങ്ങളായി അഴീക്കല്‍ മേഖലയിലെ മൂന്നുനിരത്ത്, വെള്ളക്കല്‍, ബോട്ടുപാലം പ്രദേശങ്ങളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളും ബോര്‍ഡുകളും പരസ്യമായി നശിപ്പിക്കുകയും പ്രകോപനമുണ്ടാക്കും വിധം പ്രവര്‍ത്തിക്കുകയും ചെയ്ത സിപിഎം നടപടിയെക്കുറിച്ചും സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ചൂണ്ടിക്കാട്ടിയും വളപട്ടണം എസ്ഐക്ക് പരാതി നല്കാന് പോയ മുഖ്യശിക്ഷകിനെ എസ്ഐ അവേഹളിച്ച് പറഞ്ഞുവിടുകയായിരുന്നു. അന്ന് ഈ പരാതിയില്‍ നടപടിയെടുത്തിരുന്നുവെങ്കില്‍ അഴീക്കലില്‍ കഴിഞ്ഞദിവസം നടന്ന അക്രമം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. സമാധാന കമ്മറ്റിയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന അക്രമത്തില്‍ മുഖ്യശിക്ഷക് ഉള്‍പ്പെടെ നാലു പേര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതിന് ശേഷം ഒരു സിപിഎം പ്രവര്‍ത്തകന്റെ വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു എന്നാരോപിച്ച് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടിന്റെ വീട്ടില്‍ പോലീസ് അതിക്രമിച്ച് കടന്ന് ഇദ്ദേഹത്തിന്റെ വൃദ്ദനായ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.
വളപട്ടണം സ്റ്റേഷനില്‍ ശ്രീജിത്ത് കൊടേരി എസ്ഐയായി ചാര്‍ജ്ജെടുത്തതിന് ശേഷമാണ് സിപിഎം അഴിഞ്ഞാട്ടം തുടങ്ങിയത്. തന്റെ കസേര ഉറപ്പിക്കാന്‍ സിപിഎമ്മിന് ദാസ്യവേല ചെയ്യുകയാണ് ഈ പോലീസുദ്യോഗസ്ഥന്. 18 ന് രാത്രി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം ഉടന്‍ തന്നെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും 19 ന് വൈകുന്നേരം 3 മണിക്കാണ് പോലീസ് മൊഴിയെടുക്കാനെത്തിയത്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി ഓഫീസായിട്ടാണ് വളപട്ടണം പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നേരതത്തെ ഉയര്‍ന്നിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ റോളാണ് എസ്ഐ ചെയ്യുന്നതെന്നും ആരോപണമുണ്ടായിരുന്നു. എസ്ഐയുടെ ഈ നിലപാട് ഒരു വിഭാഗം പോലീസുകാരിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം വാങ്ങി നിഷ്പക്ഷമായ നടപടിയെടുക്കാതെ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയ എസ്ഐടെ ഉടന്‍ സ്ഥലം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിഷ്പക്ഷമായ നിയമം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥന് ഇവിടെ ചാര്‍ജ്ജെടുത്താല്‍ ഒരു പരിധിവരെ ഈ മേഖലയിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: