ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്ലാസ്സിക്ക് പോരാട്ടം സമനിലയില്‍. ഇന്നലെ യുവന്റസും ബാഴ്സലോണയും തമ്മില്‍ നടന്ന സൂപ്പര്‍ കളിയാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. ഇരുടീമുകളും തമ്മില്‍ നൗകാമ്പില്‍ നടന്ന ആദ്യപാദത്തില്‍ ബാഴ്സ 3-0ന് ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ യുവന്റസ് സ്വന്തം മൈതാനത്ത് അവരെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടി. സമനിലയില്‍ പിരിഞ്ഞെങ്കിലും ബാഴ്സലോണ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.
അതേസമയം ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ പിഎസ്ജി തകര്‍പ്പന്‍ ജയം നേടി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് അവര്‍ സെല്‍റ്റിക്കിനെ തകര്‍ത്തു. ഒന്നാം മിനിറ്റില്‍ ഡെംപെലെയുടെ ഗോളില്‍ മുന്നിലെത്തിയശേഷമാണ് സെല്‍റ്റിക്ക് ഏഴെണ്ണം വഴങ്ങിയത്. വിജയത്തോടെ അഞ്ചാം മത്സരവും ജയിച്ച് പിഎസ്ജി ഗ്രൂപ്പില്‍ ഒന്നാമത്. പാരീസില്‍ നടന്ന കളിയില്‍ സൂപ്പര്‍താരങ്ങളായ നെയ്മറും കവാനിയും രണ്ട് ഗോളുകള്‍ വീതം നേടി. 9, 22 മിനിറ്റുകളിലായിരുന്നു നെയ്മറുടെ ഗോളുകള്‍. 28, 79 മിനിറ്റുകളില്‍ കവാനിയുടെ ഡബിള്‍. 35-ാം മിനിറ്റില്‍ എംബാപ്പെ, 75-ാം മിനിറ്റില്‍ വെരാട്ടി, 80-ാം മിനിറ്റില്‍ ഡാനി ആല്‍വസ് എന്നിവര്‍ പിഎസ്ജിയുടെ മറ്റ് സ്കോറര്‍മാര്‍. മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആന്ഡര്ലക്റ്റിനെ തോല്‍പ്പിച്ചു. കളിച്ച അഞ്ചില്‍ നാല് ജയവും ഒരു തോല്‍വിയുമടക്കം 12 പോയിന്റുമായി ബയേണും നോക്കൗട്ട് റൗണ്ടില്‍ ഇടംനേടി.
ഗ്രൂപ്പ് ഡിയില്‍ നടന്ന കളിയില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ബാഴ്സ കളത്തിലെത്തിയത്. പന്തടക്കത്തില്‍ ബാഴ്സ ഏറെ മുന്നിലായിരുന്നെങ്കിലും യുവന്റസ് പ്രതിരോധം പിളര്‍ത്താനായില്ല. കളിയുടെ 56-ാം മിനിറ്റില്‍ മെസ്സി പകരക്കാരനായി കളത്തിലെത്തി. ഇതോടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടിയെങ്കിലും വിജയഗോള്‍ വിട്ടകന്നു. ഒരിക്കല്‍ മെസ്സിയുടെ ഫ്രീകിക്ക് ക്രോസ്ബാറിലെ തൊട്ടുരുമ്മി പുറത്തുപോവുകയും ചെയ്തു. 5 കളികളില്‍ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയുമടക്കം 11 പോയിന്റാണ് ബാഴ്സക്കുള്ളത്. എന്നാല്‍ യുവന്റസിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അവസാന ഗ്രൂപ്പിലെ മത്സരം വരെ കാത്തിരിക്കണം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒളിമ്പിയാക്കോസിനെ തകര്‍ത്തതോടെയാണ് യുവന്റസിന്റെ കാത്തിരിപ്പ് നീണ്ടത്. ഡിസംബര്‍ അഞ്ചിന് അവസാന മത്സരത്തില്‍ ഒളിമ്പിയാക്കോസാണ് യുവന്റസിന്റെ എതിരാളി.
ഗ്രൂപ്പ് സിയില്‍ എഫ്കെ ക്വാറബാഗിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സിയും നോക്കൗട്ട് റൗണ്ടിലെത്തി. ചെല്‍സിക്കായി വില്ല്യന് രണ്ട് ഗോളുകള്‍ നേടി. കളിയുടെ 19-ാം മിനിറ്റില്‍ റാസദ് സാദിക്വേ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടി വന്നതാണ് ക്വാറബാഗിന് തിരിച്ചടിയായത്. വില്ല്യനെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു ചുവപ്പുകാര്‍ഡ്. ഈ ഫൗളിന് ചെല്‍സിക്ക് പെനാല്‍റ്റിയും ലഭിച്ചു. കിക്കെടുത്ത ഈഡന് ഹസാര്‍ഡ് ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. പിന്നീട് 36-ാം മിനിറ്റില്‍ വില്ല്യനിലൂടെ ചെല്‍സി ലീഡ് ഉയര്‍ത്തി.
ഇതോടെ ആദ്യപകുതിയില്‍ നീലപ്പട 2-0ന് മുന്നിട്ടുനിന്നു. 73-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി സെസ് ഫാബ്രിഗസ് വലയിലെത്തിച്ചപ്പോള്‍ ചെല്‍സി 3-0ന് മുന്നില്‍. ഒടുവില്‍ 85-ാം മിനിറ്റില്‍ വില്ല്യന് തന്റെ രണ്ടാം ഗോളും ടീമിന്റെ പട്ടികയും പൂര്‍ത്തിയാക്കി. 5 കളികളില്‍ നിന്ന് 11 പോയിന്റുമായാണ് ചെല്‍സി നോക്കൗട്ടില്‍ പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോമയെ തകര്‍ത്തു. അന്റോണിയോ ഗ്രിസ്മാനും ഗമെയ്റോയുമാണ് അത്. മാഡ്രിഡിനായി ലക്ഷ്യം കണ്ടത്. 83-ാം മിനിറ്റില്‍ റോമയുടെ സില്‍വ പെരസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരായാണ് അവര്‍ കളിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി റോമയാണ് ഗ്രൂപ്പില്‍ രണ്ടാമത്. 6 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് മൂന്നാമതും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിന് ചെല്‍സിയും റോമയ്ക്ക് ക്വാറബാഗുമാണ് എതിരാളികള്‍.
അതേസമയം ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റു. ഏകപക്ഷീയമായ ഒരു ഗോളിന് എഫ്സി ബാസലിനോടായിരുന്നു തോല്‍വി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 89-ാം മിനിറ്റില്‍ മൈക്കല്‍ ലാങാണ് ബാസലിന്റെ വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും 5 കളികളില്‍ നിന്ന് 12 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോക്കൗട്ട് ഏറെക്കുറെ ഉറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ സിഎസ്കെഎ മോസ്കോ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെനഫിക്കയെയും തകര്‍ത്തു. ബാസലിനും മോസ്കോയ്ക്കും 9 പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ ബാസല്‍ രണ്ടാമത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യുണൈറ്റഡിന് മോസ്കോയും ബാസലിന് ബെനഫിക്കയുമാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: