കോട്ടയം: കായല്‍ കയ്യേറ്റം ആരോപിച്ച് ഡിവൈഎഫ്ഐക്കാര്‍ പോലീസ് നോക്കി നില്‍ക്കേ കുമരകത്ത് സ്വകാര്യ റിസോര്‍ട്ട് അടിച്ച് തകര്‍ത്തു. പള്ളിച്ചിറയ്ക്ക് സമീപം നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന നിരാമയ റിസോര്‍ട്ടിന് നേരെയാണ് നൂറോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. അഞ്ച് കോടിയുടെ നഷ്ടം കണക്കാക്കുന്നതായി റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു. കായല്‍ കയ്യേറ്റം തെളിഞ്ഞതോടെ മന്ത്രിസഭയില്‍ നിന്ന് തോമസ് ചാണ്ടി പുറത്ത് പോയതിന്റെ ജാള്യത മറയ്ക്കാനാണ് ആക്രമണമെന്ന് ആരോപണമുണ്ട്്. കുമരകത്തെ നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയും ആറ് കേസുകളില്‍ ജാമ്യമില്ലാ വാറണ്ടുമുള്ള അമ്പിളി എന്ന മിഥുനിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
സംഘത്തെ റിസോര്‍ട്ടിന്റെ മുമ്പില്‍ പോലീസ് തടഞ്ഞു. ഈ സമയം ഇരുപതോളം പേര് റിസോര്‍ട്ടിന്റെ തെക്ക് ഭാഗത്തെ മതില് ചാടികടന്നു. തുടര്‍ന്ന് ഈ മതില് പൊളിച്ചു. അകത്ത് കയറിയ സംഘം പണി പൂര്‍ത്തിയാക്കിയ ആറോളം കോട്ടേജുകള്‍ അടിച്ച് തകര്‍ത്തു. കോട്ടേജിലെ കട്ടില്, ബെഡ്ഷീറ്റ്, മറ്റ് സാധനങ്ങള്‍ എന്നിവ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. ഗ്ലാസ് ഭിത്തികള്‍ കൂടവും കല്ലുകളും ഉപയോഗിച്ചാണ് തകര്‍ത്തത്. പോലീസ് നോക്കി നില്‍ക്കുകയായിരുന്നു.
തോമസ് ചാണ്ടി രാജിവയ്ക്കേണ്ടി വന്നതിനെ തുടര്‍ന്ന് സിപിഎം മുഖപത്രമാണ് ഈ റിസോര്‍ട്ടിനെതിരെ കയ്യേറ്റ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പാര്‍ട്ടിചാനലുകള്‍ ഏറ്റെടുത്തു. എന്നാല്‍ കയ്യേറ്റം സംബന്ധിച്ച് ഇതുവരെ ഒരു നോട്ടീസ് പോലും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. കോട്ടയം വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: