കൊച്ചി: സിപിഐയുടെ നാല് മന്ത്രിമാര്‍ക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടു നിന്നത് സത്യപ്രതിജ്ഞാ ലംഘനമെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ വരുന്നവയല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. മന്ത്രിസഭാ യോഗത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ വിട്ടുനിന്നതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന് ആലപ്പി അഷറഫ് ഹര്‍ജി സമര്‍പ്പിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍, ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്, വനം വകുപ്പ് മന്ത്രി കെ രാജു എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.
ഹൈക്കോടതിയില്‍ നിന്ന് രുക്ഷവിമര്ശനങ്ങള് നേരിട്ടിട്ടും തോമസ് ചാണ്ടി രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നവംബര്‍ 15 ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്നത്. സിപിഐ മന്ത്രിമാരുടെ നടപടിയെ അസാധാരണമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അതിനിടെ മുഖ്യമന്ത്രിയെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: