കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡില്‍ അപകടങ്ങള്‍ തുടര്ക്കഥയാകുന്നിതിന്റെ പ്രധാന കാരണം റോഡിന്റെ ശോച്യാവസ്ഥ. കിലോമീറ്ററിനു കോടികള്‍ മുടക്കി ആധുനിക രീതിയില്‍ നിര്‍മിച്ച റോഡില്‍ അപകടങ്ങള്‍ക്കു കാരണമാകുന്നതു പല വിഷയങ്ങളാണ്.
കുഴികളും ഇടുങ്ങിയ പാലങ്ങളുമാണ് പ്രധാനവില്ലന്. വഴിയരികില്‍ കാടുപിടിച്ചു നില്ക്കുന്നതും രാത്രിയില്‍ തെരുവുവിളക്കുകളുടെ അപര്യാപ്തതയുമമെല്ലാം അപകടങ്ങളുണ്ടാക്കുന്നു. 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ ഓരോ വര്‍ഷവും ഒട്ടേറെപ്പേര്‍ക്കു ജീവന് നഷ്ടപ്പെടുന്നുണ്ട്.
കിലോമീറ്ററിന് ഒന്നേകാല്‍ കോടി രൂപ ചെലവിട്ടു രാജ്യാന്തര നിലവാരത്തില്‍ പുനര്നിര്മിച്ചപ്പോഴും പാലങ്ങളുടെ വീതി കൂട്ടിയില്ല. ചില പാലങ്ങള്‍ക്കു സമാന്തര പാലങ്ങള്‍ നിര്‍മിച്ചതു തുറന്നുകൊടുത്തതുമില്ല. എസി റോഡ് പരിചയമില്ലാത്തവര്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നതു വീതിയില്ലാത്ത പാലങ്ങളിലാണ്.
കഴിഞ്ഞ മാസം കാറുമായി വന്ന കണ്ടെയ്നര്‍ ലോറി കിടങ്ങറ ഒന്നാം പാലത്തില്‍ അപകടത്തില്‍പ്പെട്ടതും ഇതേകാരണത്താലാണ്. സമാന്തര പാലത്തില്‍ ചരിഞ്ഞു നിന്നതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പാലങ്ങള്‍ക്കു സമീപം വഴിവിളക്കുകളില്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. റോഡിലേക്കു വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന പുല്ലും കുറ്റിക്കാടും വെട്ടിത്തെളിക്കാനും പോലും നടപടികള്‍ സ്വീകരിക്കുന്നില്ല.
പ്രധാന ജങ്ഷനുകളിലും, പാലങ്ങളിലും മാത്രമാണിപ്പോള്‍ വഴിവിളക്കുകളുള്ളത്. ഇവയില്‍ ചിലതും പ്രകാശിക്കാറില്ല. അപകടത്തില്‍ പെടുന്ന ആളുകള്‍ പരുക്കേറ്റു റോഡുവക്കിലെ കാടുകളിലേക്കു വീഴുന്നതുമൂലം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതെ പോയ സംഭവങ്ങളും ഒട്ടേറെയാണ്.
ഈ വര്‍ഷമുണ്ടായ രണ്ടു വെള്ളപ്പൊക്കങ്ങളിലും ശകതമായ മഴയിലും ഉന്നത നിലവാരത്തില്‍ നിര്‍മിച്ച റോഡ് തകര്‍ന്നു വന്‍ കുഴികള്‍ രൂപപ്പെട്ടു. രണ്ടു മാസത്തിനിടെ രണ്ടുഘട്ടങ്ങളായി റോഡിലെ കുഴികളടയ്ക്കാനിറങ്ങിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: