ന്യൂദല്‍ഹി: നിയമവിരുദ്ധ പ്രവേശനങ്ങള്‍ നടത്തുന്ന മെഡിക്കല്‍ കോളേജുകള്‍ക്ക് കടുത്ത അടിയുമായി സുപ്രീം കോടതി. 25 ലക്ഷം പിഴയും, 150 വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരമായി 15 കോടിയും നല്കാന് ഉത്തരവിട്ട കോടതി, മെഡിക്കല്‍ കോളേജ് കുട്ടികളില്‍ നിന്ന് വാങ്ങിയ മുഴുവന്‍ ഫീസും മടക്കി നല്‍കാനും നിര്‍ദ്ദേശിച്ചു.
ലക്നൗവിലെ ജിസിആര്‍ജി മെഡിക്കല്‍ കോളേജിനെതിരെയാണ് വിധിയെങ്കിലും നിയമവിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്ന കോളേജുകള്‍ക്കെതിരെ ഈ വിധി ചൂണ്ടിക്കാട്ടി ഹര്‍ജി നല്കി അനുകൂല വിധി സമ്പാദിക്കാന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
2016ല്‍ നടത്തിയ പരിശോധനയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും നിലവാരം പോരെന്നും കണ്ടെത്തി ജിസിആര്‍ജി അടക്കം 32 മെഡിക്കല്‍ കോളേജുകളുടെ അനുമതി മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു. ജിസിആര്‍ജി ഹൈക്കോടതിയെ സമീപിച്ചു. 2017 -2018ലെ പ്രവേശനക്കാര്യത്തില്‍ ഹൈക്കോടതികള്‍ ഇടപെട്ട് ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. നിര്‍ദ്ദേശം മറികടന്ന് പ്രവേശനത്തിന് അലഹബാദ് ഹൈക്കോടതി അനുമതി നല്കി. രണ്ടംഗ ബെഞ്ചിലെ ഒരു ജഡ്ജി ആദ്യ ഉത്തരവില്‍ കൈകൊണ്ടു തിരുത്തിയാണ് പ്രവേശനാനുമതി നല്‍കിയത്. തയ്യാറുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനായിരുന്നു രണ്ടംഗ ബെഞ്ച് ആദ്യം വിധിച്ചത്. ഈ ഉത്തരവാണ് നാരായണ്‍ ശുക്ളയെന്ന ജഡ്ജി തിരുത്തി പുതിയ ഉത്തരവിട്ടത്.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് 150 കുട്ടികള്‍ക്ക് അഡ്മിഷന് നല്കി ക്ളാസുകളും തുടങ്ങി. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്കിയ അപ്പീലില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് 150 അഡ്മിഷനുകളും റദ്ദാക്കി. കോളേജിന് 25 ലക്ഷം പിഴയിട്ടു. 150 വിദ്യാര്‍ഥികള്‍ക്കും നഷ്ടപരിഹാരമായി പത്തു ലക്ഷം രൂപ വീതം( മൊത്തം 15 കോടി) നല്കാന് നിര്‍ദ്ദേശിച്ച കോടതി മുഴുവന്‍ കുട്ടികള്‍ക്കും ഫീസ് മടക്കി നല്‍കാനും ഉത്തരവിട്ടു. ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും അച്ചടക്ക ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അനധികൃത പ്രവേശനം നടത്തിയതിന് ചുമത്തിയ 25 ലക്ഷം പിഴ എട്ടാഴ്ചക്കകം സുപ്രീം കോടതിയില്‍ അടയ്ക്കാനും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: