തലസ്ഥാനവാസികള്‍ ഏറെ ആഗ്രഹിച്ചതാണ് തിരുവനന്തപുരം സ്മാര്‍ട്ട്സിറ്റി. മുമ്പ് തിരുവനന്തപുരത്ത് ബാഴ്സലോണ ഇരട്ടനഗരം, മെട്രോനഗരം ഒക്കെ ആക്കുമെന്ന് പറഞ്ഞുകേട്ടിരുന്നു. ഒന്നും നടന്നില്ല. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ നഗരവികസനത്തിന് പുതിയമാനം കൈവന്നു. രാജ്യം വികസിക്കണമെങ്കില്‍ ഗ്രാമങ്ങള്‍ വികസിക്കണം, ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതസൗകര്യം ഉറപ്പുവരുത്തണം. അത്തരത്തില്‍ നഗരവികസനത്തിനുള്ള ആദ്യചുവടുവയ്പായിരുന്നു സ്മാര്‍ട്ട്സിറ്റി പദ്ധതി.
ഇതിന് നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ചില മാനദണ്ഡങ്ങളും പ്രഖ്യാപിച്ചു. സംസ്ഥാനാന്തര മത്സരവിഭാഗത്തില്‍ പദ്ധതിറിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. തിരുവനന്തപുരം നഗരവികസനവുമായി ബന്ധപ്പെട്ട പദ്ധതി റിപ്പോര്‍ട്ട്, രൂപരേഖ എന്നിവ തിരുവനന്തപുരം നഗരസഭയും നല്കി. നഗരങ്ങളെ തെരഞ്ഞെടുപ്പിന് വിധേയമാക്കി മത്സരാടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിച്ചപ്പോള്‍ മാര്‍ക്ക് കുറഞ്ഞ് തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ നിന്നു പുറത്തായി. രാഷ്ട്രീമായി തഴഞ്ഞു എന്നായിരുന്നു പരക്കെയുള്ള ആരോപണം. എന്നാല്‍ തെരഞ്ഞടുപ്പ് മാനദണ്ഡങ്ങള്‍ കേന്ദ്രം പുറത്തുവിട്ടതോടെ ഇടതുപക്ഷം നേതൃത്വം നല്കുന്ന നഗരസഭാ ഭരണാധികാരികള്‍ ആരോപണം പിന്‍വലിച്ചു.
അടുത്തഘട്ടത്തില്‍ മതിയായ രൂപരേഖ സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് കേന്ദ്രനഗരവികസന മന്ത്രാലയം ഉറപ്പുനല്‍കിയിരുന്നു. വീണ്ടും അപേക്ഷിക്കാമെന്ന് അറിയിപ്പ് വന്നപ്പോള്‍ തലസ്ഥാനത്തിന് സ്മാര്‍ട്ട്സിറ്റി ലഭിക്കണം എന്ന വാശിയോടെ കക്ഷി ഭേദമെന്യേ എല്ലാ കൗണ്‍സിലര്‍മാരും പദ്ധതി രൂപരേഖ തയ്യാറാക്കലിനും മറ്റ് നടപടിക്രമങ്ങളിലും പങ്കെടുത്തു. സംസ്ഥാനത്തെ ബിജെപി എംഎല്‍എ, എംപിമാര്‍, പാര്‍ട്ടി നേതൃത്വം തുടങ്ങി എല്ലാവരും കേന്ദ്രസര്‍ക്കാരില്‍ പദ്ധതിക്കുവേണ്ടി സമ്മര്‍ദ്ദവും ചെലുത്തി. രണ്ടാംവട്ട പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെങ്കിലും ഗ്രേസ്മാര്‍ക്കോടെ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് എത്തി.
കൊച്ചിയെക്കൂടാതെ മറ്റൊരു സ്മാര്‍ട്ട് നഗരം കൂടി കേരളത്തില്‍ വേണമെന്ന സദുദ്ദേശ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന 500 കോടി കൂടാതെ 1000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതി നിര്‍വഹണത്തിനായി നഗരസഭയ്ക്ക് ലഭിക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ രാപകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ പുറത്ത്. മേയര്‍ വി.കെ. പ്രശാന്തിന്റെ മാത്രം സ്വന്തംപദ്ധതിയായി സ്മാര്‍ട്ട് സിറ്റിയെ മാറ്റി. പുതിയ കൗണ്‍സില്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു സ്മാര്‍ട്ട്സിറ്റിക്ക് അംഗീകാരം ലഭിച്ചത്. പക്ഷേ നഗരസഭയുടെ രണ്ടാം വാര്‍ഷികം പിന്നിട്ടപ്പോഴും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വട്ടപ്പൂജ്യം.
ഇതുവരെയും ടെണ്ടര്‍ നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയായില്ല. പദ്ധതി നടത്തിപ്പിന് പൂര്‍ണസമയ സിഇഒ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നല്‍കിയത് ഒന്നിലധികം ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ. സ്മാര്‍ട്ട്സിറ്റിക്കായി ഒരു സ്വതന്ത്ര ഓഫീസുപോലും തുറക്കാനായില്ല. പദ്ധതിക്ക് അംഗീകാരം ലഭിച്ച് ഒരു വര്‍ഷമാകാറായിട്ടും കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടത്തിയില്ല. ഏറെ ആഗ്രഹിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതി താളംതെറ്റി കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് നഗരവാസികള്‍. എന്നാല്‍ വികസനകാര്യങ്ങള്‍ ചോദിക്കുന്നവരെ തെരുവിലിട്ട് തല്ലുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സിപിഎം നയത്തിന് മാറ്റമൊന്നുമില്ല.
കൗണ്‍സിലില്‍ ചോദ്യങ്ങള്‍ പാടില്ല. ചോദ്യം ചെയ്യുന്നവരെ തെരുവില്‍ നേരിടും. അത് വനിതയെന്നോ പുരുഷനെന്നോ ജാതിയേതെന്നോ സിപിഎം നോക്കാറില്ല. അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിജെപി അംഗം സിമി ജ്യോതിഷിനെ തെരുവിലിട്ട് മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ചു. ഒപ്പമുണ്ടായിരുന്ന ശ്രീവരാഹം കൗണ്‍സിലര്‍ മിനിക്കും ക്രൂരമര്‍ദ്ദനമേറ്റു. മറ്റൊരു ബിജെപി അംഗം പട്ടിക ജാതിയില്‍പ്പെട്ട ലക്ഷ്മിയുടെ ഓഫീസ് തുറക്കാന്‍ പാടില്ലെന്ന് സിപിഎം പ്രദേശികനേതൃത്വത്തിന്റെ ഫത്വ. കാരണം സമീപത്ത് സിപിഎമ്മിന്റെ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്നു. നാളിതുവരെ ലക്ഷ്മി ജയിച്ച വലിയശാല വാര്‍ഡ് സിപിഎമ്മിന്റെ കൈവശമായിരുന്നു.
കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതിന്റെ പ്രതികാരം അനുഭവിച്ചത് ജനാധിപത്യപ്രക്രിയയിലൂടെ വിജയിച്ച കൗണ്‍സിലറും. മറ്റ് രണ്ട് വനിതാ കൗണ്‍സിലര്‍മാരെ തെരുവിലിട്ട് അധിക്ഷേപിച്ച് അസഭ്യം പറഞ്ഞു. ഇത്തരത്തില്‍ കൗണ്‍സിലില്‍ ചോദ്യം ചോദിക്കുന്നവരെയെല്ലാം പാര്‍ട്ടി തെരുവില്‍ നേരിടും. സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ കരാര്‍ നല്കുമ്പോള് ഇതുസംബന്ധിച്ച് ചോദ്യം ഉണ്ടാകരുത്. കണ്ണൂര്‍ നയം തിരുവനന്തപുരത്തും പാര്‍ട്ടി പരീക്ഷിക്കുകയാണ്.
കലാപം സൃഷ്ടിച്ച് മുതെലടുക്കാനാണ് ലക്ഷ്യമിട്ടത്. മേയര്‍ ആക്രമിക്കപ്പെട്ടുവെന്ന് പ്രചരിപ്പിച്ചാല്‍ അണികള്‍ ഇളകുമെന്ന് പറയേണ്ടതില്ലല്ലോ. പി. ജയരാജനെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചാണ് തളിപ്പറമ്പില്‍ അരിയില്‍ ഷുക്കൂറിനെ കൊന്നത്. പണ്ട് എ. കണാരന് എംഎല്‍എയെ മുസ്ലിം ലീഗുകാര്‍ കൈയേറ്റം ചെയ്തുവെന്ന് പ്രചരിപ്പിച്ചാണ് നാദാപുരത്ത് സിപിഎം കലാപം സൃഷ്ടിച്ചത്. ഇത് സിപിഎമ്മിന്റെ പതിവാണ്. ഇനിയുള്ള കാലം അത് എല്ലായിടത്തും വിലപ്പോകുമെന്ന് മാത്രം സഖാക്കള്‍ കരുതരുത്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: