പാവങ്ങളുടെ പടത്തലവന് എന്ന വിശേഷണമാണ് സഖാക്കള്‍ എകെജിക്ക് നല്‍കാറ്. ശരിയാണത്. പട്ടിണി പാവങ്ങള്‍ക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും പോരാട്ടങ്ങളുമെല്ലാം. പാര്‍ട്ടി ഓഫീസിലെ പൊടിപിടിച്ച ബഞ്ചില്‍ കിടന്നുറങ്ങിയും, കട്ടന്‍ചായയും പരിപ്പുവടയുമൊക്കെ ഭക്ഷിച്ചും പ്രവര്‍ത്തിച്ച നേതാവ്. പാവങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത് ത്യാഗോജ്ജ്വലമായ ഇമ്മാതിരി പ്രവര്‍ത്തനങ്ങളാണ്. ഇന്നോ? അറിയുന്നില്ല ഈ പാര്‍ട്ടിയുടെ പോക്കെങ്ങോട്ടെന്ന്.
പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് അലക്കിത്തേക്കാത്ത വസ്ത്രവും ധരിച്ച് നേതാക്കള്‍ നടന്നാല്‍ പാര്‍ട്ടിയിലേക്ക് ആളുവരില്ലെന്ന് നേതാക്കള്‍ മനസ്സിലാക്കി. അക്കാര്യം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് മറയില്ലാതെ വിളിച്ചുപറയുകയും ചെയ്തതാണ്. നല്ല ഭക്ഷണവും വസ്ത്രങ്ങളുമെല്ലാമുള്ള ജയരാജന് എംഎല്‍എയായി, മന്ത്രിയുമായി. പാവങ്ങളെ മറന്ന് ബന്ധുക്കളെ സേവിക്കാനിറങ്ങിയപ്പോഴാണ് മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചത്. അന്നത് ധാര്‍മ്മികമായ ഔന്നത്യമെന്ന് വിശേഷിപ്പിക്കപ്പെട്ടു. വിജിലന്‍സ് കോടതി ഏറെ അന്വേഷണമോ വിചാരണയോ നടത്താതെ തന്നെ ഇ.പി.ജയരാജന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. കോടതി പറഞ്ഞാല്‍ അതാണല്ലോ ശരി. എന്നിട്ടും ജയരാജന് മന്ത്രിസ്ഥാനം തിരിച്ചുകിട്ടിയില്ല. എകെജിയെപ്പോലെ ജയരാജനും കണ്ണൂരുകാരനാണ്.
മറ്റൊരു കണ്ണൂരിന്റെ ഉല്‍പ്പന്നമാണ് ശശീന്ദ്രന്. പാര്‍ട്ടി വേറെയാണെന്നുമാത്രം. ഗതഗാതമന്ത്രിയായ ശശീന്ദ്രന് ഒരു കെണിയില്‍പ്പെട്ടു. യുവതിയുമായി നേരവും കാലവും നോക്കാതെ നേരും നെറിയുമില്ലാതെ സംഭാഷണത്തില്‍ മുഴുകി. ഒരു ചാനലത് പുറത്തുവിട്ടു. നാട്ടുകാരെല്ലാം കേട്ടു. കേരളമാകെ ഞെട്ടി. ഒരു മന്ത്രി ഇങ്ങനെയൊക്കെ പറയുമോ എന്ന് മൂക്കത്ത് വിരല്‍വച്ച് പരസ്പരം ചോദിച്ചു. ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രിപോലും അത്ഭുതപ്പെട്ടു. മന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചപ്പോഴും ചാനലില്‍ക്കൂടി കേട്ട ആണ് ശബ്ദം തന്റേതല്ലെന്ന് പറഞ്ഞില്ല. ഫോണില്‍ക്കൂടി സംസാരിച്ചത് ശരിവച്ചതുമാണ്. അങ്ങനെയെങ്കില്‍ രാജിവയ്ക്കുന്നതാണുചിതം എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതുപ്രകാരമായിരുന്നു മന്ത്രിസ്ഥാനത്തുനിന്നുള്ള രാജി. ധാര്‍മ്മിക ഉത്തരവാദിത്വം മാനിച്ചാണ് രാജി എന്നും പ്രസ്താവിച്ചു.
ചാനലിനെതിരെ മാനനഷ്ടത്തിന് കേസെടുക്കാനോ ഏതെങ്കിലും തരത്തിലുള്ള പരാതി നല്‍കാനോ രാജിവച്ച എ.കെ.ശശീന്ദ്രന് തയ്യാറായില്ല. എങ്കിലും സര്‍ക്കാര്‍ ഒരന്വേഷണക്കമ്മിഷനെ നിയോഗിച്ചു. മാസം തികയാതെ പ്രസവിച്ചതുപോലെ കമ്മീഷന്റെ കാലാവധി തികയും മുന്‍പ് തന്നെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പിറ്റേ ദിവസം ചേര്‍ന്ന മന്ത്രിസഭ റിപ്പോര്‍ട്ട് അംഗീകരിച്ചു. തുടര്‍നടപടിക്ക് ഒരു സമിതിയെ നിശ്ചയിക്കുകയും ചെയ്തു. നല്ല കാര്യം കമ്മിഷന് റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് കുറ്റക്കാരനല്ലെന്ന് പ്രസ്താവിച്ചതായാണ് പത്രവാര്‍ത്ത. ഫോണ്‍ സംഭാഷണത്തിലെ ആണ് ശബ്ദം ശശീന്ദ്രന്റേതല്ലെന്നും കുറിച്ചിട്ടത്രേ.
എന്തൊരത്ഭുതം. ആണ് ശബ്ദം തന്റേതല്ലെന്ന് ശശീന്ദ്രന് പരസ്യമായി പറഞ്ഞിട്ടേയില്ല. ശബ്ദത്തിന്റെ നിജസ്ഥിതി അറിയാന്‍ കമ്മീഷന് ശാസ്ത്രീയ പരിശോധന എന്തെങ്കിലും നടത്തിയതായും വ്യക്തമല്ല. എന്നിട്ടും ശശീന്ദ്രനെ വാഴ്ത്തപ്പെട്ടവനാക്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളുകള്ളിയെന്തെന്ന് പറയുന്നില്ല. എങ്കിലും സംശയാസ്പദമാണ്. റിപ്പോര്‍ട്ടിന്റെ ഭാഗികമായ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ശശീന്ദ്രന് മന്ത്രിസഭയില്‍ തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത് മുഴുവന്‍ കേള്‍ക്കും മുന്‍പ് തന്നെ ശശീന്ദ്രന് സംതൃപ്തി. എന്‍സിപിയാകട്ടെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. ശശീന്ദ്രന് തിളക്കമേറിയെന്നാണ് എന്‍സിപിയുടെ വാദം. ധാര്‍മ്മികതയും ചാരിത്ര്യവും നിലനിര്‍ത്തി എന്ന അവകാശവാദവും.
എന്‍സിപി ഒരു ദേശീയപാര്‍ട്ടിയാണെന്നും ദേശീയ നേതൃത്വം ശശീന്ദ്രന്റെ മന്ത്രി സ്ഥാനം അംഗീകരിക്കുമെന്നും അവര്‍ക്കുറപ്പുമാണ്. ദേശീയപാര്‍ട്ടിക്ക് ദേശീയമായ ഒരു നയംവേണം. കേരളത്തില്‍ എന്‍സിപി കമ്മ്യൂണിസ്റ്റ് മുന്നണിയിലാണ്. മറ്റ് ചില സ്ഥലത്ത് കോണ്‍ഗ്രസിനൊപ്പവും. ബിജെപിയെ തൊട്ടവരെപോലും തൊടില്ലെന്ന് വാശിപിടിക്കുന്നവരാണല്ലോ സിപിഎം. പക്ഷേ പലസ്ഥലത്തും എന്‍സിപി ബിജെപിക്കൊപ്പമാണെന്നത് സിപിഎം കണ്ടതായി ഭവിക്കുന്നില്ല. ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്നാണല്ലൊ ചൊല്ല് എന്‍സിപി എന്ന ദേശീയ കക്ഷിക്ക് രാജ്യത്ത് ഒരേ ഒരു മന്ത്രിസ്ഥാനം, അത് കേരളത്തിലാണ്. അത് നിലനിര്‍ത്താന്‍ അവര്‍ നടത്തുന്ന നീക്കത്തിനെ തെറ്റുപറയാനാകില്ല.
നേരത്തെ ശശീന്ദ്രന് രാജിവച്ച ഒഴിവ് നികത്തുന്നതിന് നിയമസഭയിലെ മറ്റൊരു അംഗം തോമസ് ചാണ്ടിക്ക് നറുക്കുവീണതാണ്. ആനകയറിയ കരിമ്പിന്തോട്ടം പോലെ എല്ലാം തച്ചുടച്ചാണ് തോമസ് ചാണ്ടിക്ക് പടിയിറങ്ങേണ്ടിവന്നത്. ഭീഷണിയും വെല്ലുവിളിയുമൊക്കെ നടത്തി നില്ക്കാന് കളമില്ലാതെയാണ് തോമസ് ചാണ്ടിക്ക് രാജിവയ്ക്കേണ്ടിവന്നത്. കരയും കായലുമെല്ലാം പണത്തിന്റെ ഹുങ്കില്‍ കയ്യേറിയ ശതകോടീശ്വരനുവേണ്ടി അവസാന നിമിഷം വരെ നിന്നത് എകെജിയുടെ നാട്ടില്‍ നിന്നെത്തിയ പിണറായി വിജയനാണ്.
പാവങ്ങള്‍ക്കായി വീതിച്ചുനല്കിയ സ്ഥലം പിച്ചക്കാശ് നല്കി സ്വന്തമാക്കിയ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് കണ്ടപ്പോള്‍ ഇരട്ടച്ചങ്കില്ലായിരുന്ന എകെജിയുടെ ആത്മാവ് എത്രതവണ പിടഞ്ഞിരിക്കുമെന്നറിയില്ല. എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കാന്‍ ധൃതികാട്ടുന്ന മുഖ്യമന്ത്രിക്ക് എപ്പോഴെങ്കിലും തോന്നിയിരിക്കുമോ ഇ.പി.ജയരാജനോടും നീതികാട്ടണമെന്ന്!
പരിസ്ഥിതി സംരക്ഷണവും വനസംരക്ഷണവും ഭൂസംരക്ഷണവുമൊക്കെ പറയുന്ന പാര്‍ട്ടിക്ക് മലയോരവും കടലോരവും വെട്ടിപ്പിടിച്ചവരോടെങ്ങനെ പൊരുത്തപ്പെടാന്‍ കഴിയുന്നു? കള്ളക്കടത്തുകാരോടെങ്ങനെ ഒത്തുപോകാന്‍ സാധിക്കുന്നു? പി.വി.അന്‍വര്‍ എന്ന ധനാഢ്യനെ എങ്ങനെ എംഎല്‍എ ആക്കാനും ഭൂമികയ്യേറ്റത്തെ സാധൂകരിക്കാനും സാധിക്കുന്നു! സിപിഐയെ തോല്‍പ്പിക്കാന്‍ പൊതുസ്ഥലം സ്വന്തമാക്കിയവരെ സംരക്ഷിക്കുന്ന കാഴ്ചയല്ലേ ഇടുക്കിയില്‍ കാണുന്നത്?
പെണ്‍കെണി കമ്മിഷന് റിപ്പോര്‍ട്ടില്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കാനും പാഠം പഠിപ്പിക്കാനും നിര്‍ദ്ദേശിച്ചത് അംഗീകരിച്ചിരിക്കുന്നു മുഖ്യമന്ത്രിയും സിപിഎമ്മും. കമ്മിഷന് റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും പറയുന്നു. മാധ്യമങ്ങള്‍ക്ക് മൂക്ക് കയറിടണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന പാര്‍ട്ടി മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ദിവസം ഒരു മാധ്യമത്തെയും സെക്രട്ടേറിയറ്റിലെന്നല്ല വളപ്പില്‍ പോലും കടത്തിയില്ല. എല്ലാവരും റോഡില്‍ നില്ക്കേണ്ടിവന്നു. ഇങ്ങിനെയൊരു സംഭവം ആദ്യത്തേതാണ്. പിറ്റേ ദിവസം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി, പുറത്തുനിര്‍ത്താന്‍ ആരും നിര്‍ദ്ദേശിച്ചില്ലെന്നാണ് പറയുന്നത്.
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ അകറ്റി നിര്‍ത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെങ്കില്‍ ആ കൃത്യം നിര്‍വഹിച്ചവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു? അന്വേഷിക്കാന്‍ പോലും തയ്യാറാകാത്തതെന്തുകൊണ്ടാണ്? പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴാണല്ലോ ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് പറഞ്ഞത്. ഇപ്പോള്‍ കടക്കുപുറത്ത് എന്നുപറയുന്നു. എല്ലായിടത്തും മാധ്യമവിലക്ക് ഏര്‍പ്പെടുത്തുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്നു. ഇല്ല സര്, ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയുന്നില്ല. പോക്കെങ്ങോട്ടെന്ന് മനസ്സിലാകുന്നുമില്ല.
തോമസ് ചാണ്ടിക്കും പി.വി.അന്‍വറിനും ജോയ്സ് ജോര്‍ജിനും വേണ്ടി ഭരണകൂടത്തെ സജ്ജമാക്കുമ്പോള്‍ ഏതൊരു പാവപ്പെട്ട പാര്‍ട്ടിക്കാരനും ചോദിച്ചുപോകും ഈ പാര്‍ട്ടിയുടെ പോക്ക് എങ്ങോട്ടെന്ന്. ഒരെത്തുംപിടിയും കിട്ടുന്നില്ല. ഒരു പരിപ്പുവട പോലും സര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ പാങ്ങില്ലാത്തവരാണ് ഈ പാര്‍ട്ടിക്കുവേണ്ടി ചോര തുപ്പും വരെ മുദ്രാവാക്യം വിളിക്കുന്നതെന്ന് നാടറിയുന്നു. നാട്ടുകാരറിയുന്നു. നേതാക്കള്‍ക്ക് മാത്രം മനസ്സിലാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: