കോട്ടയം: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിലെ നിര്‍മ്മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാകില്ല. നഗരത്തിലെ റോഡ് പൂര്‍ണ്ണമായും പൊളിച്ച് പണിയാന്‍ സമയമെടുക്കും. ടാറിന് അടിയില്‍ ഗ്രാവല്‍ മാത്രമാണുള്ളത്. അതിനാല്‍ റോഡ് പണി ദുഷ്ക്കരമായിരിക്കുകയാണ്. ഈ മണ്ണ് മാറ്റി പുതിയവ ഇട്ട് അടിത്തറ ബലപ്പെടുത്തണം. ഇതിന് സമയമെടുക്കും. മറ്റൊരു പ്രധാന പ്രശ്നം മണ്ണിന്റെ ലഭ്യതകുറവാണ്. റോഡ് നിര്‍മാണത്തിന് മണ്ണ് കിട്ടാത്ത അവസ്ഥയാണ്. റവന്യു വകുപ്പിന്റെ പ്രത്യേക പാസ് ഉണ്ടെങ്കില്‍ മാത്രമെ മണ്ണ് കടത്താന്‍ അനുവാദം ലഭിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ നഗരത്തിലെ റോഡ് നിര്‍മാണം പുതുവര്‍ഷത്തിലും തുടരനാണ് സാധ്യത. ഡിസംബര്‍ അവസാനത്തോടെ പണി തീര്‍ക്കാനാണ് കെഎസ്ടിപി ലക്ഷ്യമിടുന്നത്. നിര്‍മാണ കരാറിന്റെ കാലാവധി അവസാനിച്ചതിനാല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി് നല്‍കുകയാണ്. അതിനാല്‍ കോട്ടയം നഗരത്തിലെ ഗതാഗതകുരുക്ക് പുതുവര്‍ഷത്തിലും തുടരും. റോഡ് നിര്‍മാണം സുഗമമാക്കാന്‍ നഗരത്തില്‍ പോലീസുമായി ചേര്‍ന്ന് ഗതാഗതത്തിന് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ഇത് പാളിയ അവസ്ഥയിലാണ്. കോടിമത മുതല്‍ നാഗമ്പടം വരെ നഗരത്തിന്റെ ഹൃദയ ഭാഗത്ത് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത് നിത്യകാഴ്ചയാണ്. നാലുവരി പാതയില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇന്നലെ ഒരു മണിക്കൂര്‍ എടുത്താണ് നഗരം കടന്നത്. നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച ബദല്‍ റോഡുകള്‍ നോക്കുകുത്തിയായിരിക്കുകയാണ്. കെ.കെ.റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തിന്റെ ഹൃദയ ഭാഗം ഒഴിവാക്കി ഈരയില്‍ക്കടവ് പാലം വഴി മണിപ്പുഴയിലെത്തി എംസി റോഡില്‍ പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ ഈരയില്‍ക്കടവ് പാലം മാത്രമുണ്ട്. അപ്രോച്ച് റോഡ് പൂര്‍ത്തിയായിട്ടി്ല്ല. അതിനാല്‍ വാഹനങ്ങള്‍ക്ക് ഈ റോഡ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഗതാഗതക്കുരുക്ക് മൂലം ഏറ്റവും കൂടുതല്‍ വലയുന്നത് ശബരിമല തീര്‍ത്ഥാടകരാണ്. മണ്ഡലക്കാലം മുഴുവന്‍ ഈ കുരുക്ക് തുടരും. തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോള്‍ റോഡ് നിര്‍മാണം നടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ആംബുലന്‍സുകളും ഗതാഗതകുരുക്കില്‍ അകപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കില്‍ പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു കുട്ടി മരണപ്പെടാനുള്ള സാഹചര്യം പോലും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: