കണ്ണൂര്‍: 1994 നവംബര്‍ 25 നാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. അന്ന് സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവന് കൂത്തുപറമ്പില്‍ ഒരു സഹകരണ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മന്ത്രിയെ തടയാനെത്തിയവര്ക്കെതിരെയാണ് പോലീസ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സിപിഎം അനശ്വരനായ പോരാളിയെന്നും ജീവിക്കുന്ന രക്തസാക്ഷിയെന്നും ഓമനപ്പേരിട്ട് വിളിക്കുന്ന തലശ്ശേരി മേനപ്രത്തെ പുതുക്കുടി പുഷ്പന് വെടിവെയ്പ്പ് നടന്ന് 23 വര്‍ഷം കഴിഞ്ഞിട്ടും ജീവച്ഛവമാണ്. ബംഗളൂരുവില്‍ ജോലിയായിരുന്ന പുഷ്പന് അവധിക്ക് എത്തിയപ്പോഴാണ് കൂത്തുപറമ്പില്‍ എംവിആറിനെ തടയാന്‍ പ്രവര്‍ത്തകര്‍ പോകുന്ന കാര്യമറിഞ്ഞത്. എംവിആറിനെ വര്‍ഗശത്രുവായി പ്രഖ്യാപിച്ച് വേട്ടയാടുന്ന കാലം. സജീവ പ്രവര്ത്തകനൊന്നുമല്ലാത്ത പുഷ്പന് കാര്യഗൗരവമറിയാതെ സുഹൃത്തുക്കളോടൊപ്പം കൂത്തുപറമ്പിലേക്ക് പോയി. മന്ത്രിയെ തടയല്‍ അക്രമാസക്തമായി, വെടിവെയ്പ്പായി. ഭയന്ന് തിരിഞ്ഞോടിയ പുഷ്പന്റെ പിന്‍ഭാഗത്താണ് വെടിയേറ്റത്. നട്ടെല്ലിന് വെടിയേറ്റ പുഷ്പന് സംഭവസ്ഥലത്ത് തന്നെ വീണു. അഞ്ച് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടപ്പോള്‍ പുഷ്പന് ജീവന് തിരികെ കിട്ടി.
അന്നു മുതല്‍ കിടക്കയിലാണ്. തുടര്‍ന്നിങ്ങോട്ട് പുഷ്പന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് പാര്‍ട്ടി ശമ്പളം കൊടുത്ത് നിലനിര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകരാണ്. 23 വര്‍ഷമായിട്ടും സിപിഎമ്മുകാരനല്ലാത്ത ആരെയും പുഷ്പന്റെ വീട്ടിലേക്ക് കടക്കാന്‍ അനുവദിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും ബാലികേറാമലയാണ് പുഷ്പന്റെ വീട്. സിപിഎം നേതാക്കളും മന്ത്രിമാരും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും പ്രമുഖരും പുഷ്പനെ സന്ദര്‍ശിക്കുമ്പോള്‍ പാര്‍ട്ടി പത്രത്തിന്റെ ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടറും മാത്രമാണ് കൂടെയുണ്ടാവുക. പാര്‍ട്ടി അദ്ദേഹത്തിന് പെന്‍ഷനും മറ്റ് സാമ്പത്തിക സഹായങ്ങളുമെല്ലാം ചെയ്ത് കൊടുത്തിട്ടുണ്ട്. എന്നാല്‍ എംവിആര്‍ എന്ന രാഷ്ട്രീയ ശത്രുവിനെ ഉന്മൂലനം ചെയ്യാന്‍ നേതൃത്വം ആസൂത്രണം ചെയ്ത സമരാഭാസത്തിന്റെ ഇരയായിരുന്നു താനെന്ന് ഇദ്ദേഹത്തിന് ഇപ്പോഴുമറിയില്ല.
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പരിപാടികളില്‍ എംവിആറിനെയും സ്വാശ്രയനയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പരിപാടികള്‍. എന്നാല്‍ എന്തിനെയൊക്കെയാണോ എതിര്‍ത്തിരുന്നത് ഇന്നതിന്റെയെല്ലാം വക്താക്കളായി സിപിഎം നേതൃത്വം മാറി. പക്ഷെ ഈ മാറ്റം പുഷ്പന് മാത്രമറിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളേജിനെതിരെ സമരം ചെയ്ത എം.വി. ജയരാജന് അതേ സ്ഥാപനത്തിന്റെ ചെയര്‍മാനായതും എംവിആര്‍ എന്ന വര്‍ഗശത്രുവിനെ സിപിഎം നേതൃത്വം ഏറ്റെടുത്തതും സഖാവ് പുഷ്പനറിഞ്ഞിട്ടില്ല.
എംവിആറിന്റെ മകന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായതും എംവിആറിന്റെ ചരമവാര്‍ഷികം ആചരിക്കാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുന്നതും സഖാവ് പുഷ്പനറിഞ്ഞിട്ടില്ല. കാരണം പുഷ്പന്റെ മുറിയിലുള്ള ടിവിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിച്ച് കൊടുക്കുന്ന സ്വന്തം ചാനലില്‍ ഇതൊന്നും കാണിക്കാറില്ല. തങ്ങളുടെ മാറ്റങ്ങളൊന്നും പുഷ്പനറിയരുതെന്ന് നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്. ഇല്ല…സഖാവ് പുഷ്പന് ഒന്നുമറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: