കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിന് ആരാധകര്‍ ഒഴുകിയെത്തിയതോടെ ചാകരക്കൊയ്ത്തു നടത്തിയത് വഴിയോര വാണിഭക്കാര്‍. ടീമിനോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ മഞ്ഞ, നീല, വെള്ള നിറത്തില്‍ മുഖത്തും മറ്റും കെബിഎഫ്സി ബ്ലാസ്റ്റേഴ്സ് എന്നെഴുതാനും മഞ്ഞ ജേഴ്സിയും റിബണും ആംബാന്‍ഡും വാങ്ങാനും ആരാധകര്‍ തയ്യാറായതോടെ ഈ കച്ചവടക്കാര്‍ വാരിക്കൂട്ടിയത് ആയിരങ്ങള്‍.
തൊപ്പി, തലയില്‍ കെട്ടാനുള്ള വീതിയേറിയ റിബണ്‍ എന്നിവ 50 രൂപക്കായിരുന്നു വില്‍പ്പന.ആംബാന്‍ഡിന് 20, 30 രൂപ വരെ ഈടാക്കി. മഞ്ഞ ജേഴ്സിക്കും ജാക്കറ്റിനും 100 മുതല്‍ 200 വരെയായിരുന്നു വില. കൂടുതല്‍ എടുക്കുന്നവര്‍ക്ക് ഇളവുകളും നല്‍കിയാണ് കച്ചവക്കാര്‍ ആരാധകര്‍ക്കൊപ്പം അണിചേര്‍ന്നത്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തവണ മാറ്റമുണ്ടായി. ബ്ലാസ്റ്റേഴ്സിന്റെ പേരില്‍ ചിക്കന്‍ ബിരിയാണിയുമായി ചെറുസംഘങ്ങള്‍ പ്രധാന കവാടത്തിലുണ്ടായിരുന്നു. അലുമിനിയം ഫോയില്‍ പാക്കറ്റിലെത്തിച്ച ബിരിയാണിക്ക് 60 രൂപയായിരുന്നു വില. ചുട് പോകാത്തവിധം പാക്ക് ചെയ്്ത ബിരിയാണി ചൂടപ്പം പോലെ വിറ്റഴിഞ്ഞു.
മത്സരദിവസം സ്റ്റേഡിയത്തിനു സമീപത്തെ കടകളില്‍ തിരക്കോടുതിരക്കാണ്. മഞ്ഞക്കുപ്പായക്കാര്‍ നിറഞ്ഞ കടക്കുള്ളില്‍ നിന്നുതിരിയാന്‍ പോലും സ്ഥലമില്ല. ചായയും കാപ്പിയും കുള്ഡ്രിങ്സും ചെറുകടികളും വില്‍ക്കുന്ന ചെറുതും വലുതുമായ കടകളും താല്‍ക്കാലിക വഴിയോര കച്ചവടവും ഹോട്ടലുകളുമൊക്കെയായി എങ്ങും ഉത്സവാന്തരീക്ഷം.
കഴിഞ്ഞ സീസണില്‍ കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കളി കാണാനെത്തിയവരെ വല്ലാതെ വലച്ചിരുന്നു. അതിനെല്ലാം ഇരട്ടിയായി പ്രതിഫലം നല്‍കിയാണ് മെട്രോ ഇത്തവണ കളി കമ്പക്കാരെ സ്വീകരിച്ചത്. രാത്രി പത്തരയോടെ അവസാനിപ്പിച്ചിരുന്ന മെട്രോ സര്‍വീസ് 11.15വരെ ദീര്‍ഘിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: